റിയാദ്: നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തുന്നവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി. ടാക്സി സർവീസ് നടത്താൻ ലൈസൻസ് ഇല്ലാതെ വാഹനങ്ങളിലേക്ക് യാത്രക്കാരെ കയറ്റി യാത്ര ചെയ്‌താൽ കനത്ത പിഴയും വാഹനം കണ്ടു കെട്ടുകയും ചെയ്യുമെന്ന് സൗദി ജനറൽ ഗതാഗത വകുപ്പ് അറിയിച്ചു. നിയമവിരുദ്ധമായ നടപടികൾ തടയുക, യാത്രക്കാർ, ലൈസൻസുള്ള ഡ്രൈവർമാർ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ലൈസൻസില്ലാതെ വ്യക്തികൾ യാത്രക്കാരെ വാഹനത്തിലേക്ക് ക്ഷണിക്കുക, അവരെ പിന്തുടരുക,യാത്ര തടസപ്പെടുത്തുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ്. പാസഞ്ചർ സോണുകളിൽ യാത്രക്കാരെ കയറ്റാനായി വാഹനം പതിയെ ഓടിക്കുന്നതും യാത്രക്കാരെ വിളിച്ചു കയറ്റുന്നതും നിയമവിരുദ്ധമാണ്. കുറ്റം ചെയ്യുന്ന വ്യക്തികൾക്ക് 11,000 റിയാൽ വരെ പിഴയും വാഹനം 25 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും
വീണ്ടും ഇതേ തെറ്റുകൾ ആവർത്തിച്ചാൽ 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഗുരുതരമായ കുറ്റങ്ങളാണ് പ്രതി ചെയ്യുന്നത് എങ്കിൽ വാഹനം പിടിച്ചെടുത്ത് പൊതു ലേലത്തിൽ വിൽക്കുമെന്നും പ്രവാസി ആയ വ്യക്തി ആണെകിൽ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഈ നടപടിയിലൂടെ ഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനും യാത്രക്കാർക്ക് മികച്ച സേവനമുറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates