ദോഹ: ചിത്വാന്‍ ദേശീയ പാര്‍ക്കിലെ രണ്ട് ആനകളെ ഖത്തറിന് സമ്മാനമായി നൽകുമെന്ന് നേപ്പാള്‍. ഏഴ് വയസുള്ള പിടിയാന രുദ്രകാളിയും ആറ് വയസുള്ള ഖഗേന്ദ്ര പ്രസാദ് എന്ന ആനക്കുട്ടിയെയുമാണ് ഖത്തറിലേക്ക് അയയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി നേപ്പാള്‍ ദേശീയ ഉദ്യാന, വന്യജീവി സംരക്ഷണ വകുപ്പ് വക്താവ് ഡോ. ഹരി ഭന്ദ്ര ആചാര്യ പറഞ്ഞു.
ഭൈരഹവ വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് കാര്‍ഗോ വിമാനം വഴിയാകും ആനകളെ ഖത്തറിൽ എത്തിക്കുക. രണ്ട് വർഷം മുമ്പ് ആനകളെ നൽകണമെന്ന് ഖത്തർ അഭ്യർത്ഥിച്ചിരുന്നു. ആനകളോടൊപ്പം അവരുടെ രണ്ട് പാപ്പാന്മാരും ഖത്തറിലേക്ക് പോകും. ഒരു മാസത്തേക്ക് ഇവർ ഖത്തറിൽ താമസിച്ച് പ്രാദേശിക പാപ്പാന്മാർക്ക് പരിശീലനം നൽകും.
ഖത്തറിലെ കടുത്ത ചൂടിനെ മറികടക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ആനക്കായി ഒരുക്കിയിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തിൽ ആനകൾക്ക് സുഖമായി കഴിയാൻ എയർ കണ്ടീഷൻ ചെയ്ത സൗകര്യങ്ങളും ഒരുക്കും. ആനകളുടെ ഭക്ഷണത്തിനാവശ്യമായ പുല്ല് ഉൾപ്പെടെയുള്ള ആഹാരസാധനങ്ങൾ ഇന്ത്യയിൽ നിന്ന് വിമാന മാർഗം ഖത്തറിലെത്തിക്കും.
ആനകളെ സൗരഹയിൽ നിന്ന് ട്രക്കിൽ കയറ്റിയ ശേഷം ഭൈരഹവയിലെ ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. അവിടെ നിന്ന് ചാർട്ടേർഡ് വിമാനം വഴി ദോഹയിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവിടെ നിന്ന് ആനകളെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റും.
1985-ൽ ഇന്ത്യ, മ്യാൻമാർ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന ആനകളെ ഉൾപ്പെടുത്തിയാണ് ചിത്വാനിൽ പ്രജനനകേന്ദ്രം ആരംഭിച്ചത്. ഇതുവരെ 68 ആനകൾ ഇവിടെ ജനിച്ചു. എന്നാൽ ആദ്യമായി ആണ് ഇവിടെ ജനിച്ച ആനകളെ ആദ്യമായി വിദേശത്തേക്ക് അയക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates