അബുദാബി: കുട്ടിക്ക് വാക്‌സിനേഷൻ നൽകിയതിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന പരാതിയിൽ പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. 350,000 ദിർഹം കുട്ടിയുടെ അച്ഛന് നൽകണമെന്ന് വിധിയിൽ പറയുന്നു. ഡോക്ടറും ഹോസ്പിറ്റൽ അധികൃതരും ചേർന്നാണ് തുക നൽകേണ്ടത് എന്നും കോടതി വ്യക്തമാക്കി.
അൽ ഐനിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയ്ക്ക് വാക്‌സിനേഷൻ നൽകാനായാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് വാക്‌സിനേഷൻ നൽകുകയും ചെയ്തു. എന്നാൽ ഡോക്ടർ വാക്സിനേഷൻ നൽകിയതിൽ വീഴ്ച്ചയുണ്ടായി എന്ന് ആരോപിച്ച് പിതാവ് കോടതിയെ സമീപിക്കുക ആയിരുന്നു. ഇതിൽ അന്വേഷണം നടത്തിയ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി മെഡിക്കൽ പിഴവ് ഉണ്ടായതായി കണ്ടെത്തി.
ഈ റിപ്പോർട്ട് പരിഗണിച്ച പ്രാഥമിക കോടതി പിതാവിന് അനുകൂലമായി വിധി പറയുക ആയിരുന്നു. നഷ്ടപരിഹാരമായി 300,000 ദിർഹം നൽകാൻ ഉത്തരവിടുകയും ചെയ്തു.
ഈ വിധിക്കെതിരെ ഡോക്ടറും ആശുപത്രി അധികൃതരും അപ്പീൽ കോടതിയെ സമീപിച്ചു. എന്നാൽ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിക്കുകയും പിതാവിന് അനുകൂലമായി അപ്പീൽ കോടതി വിധി പറയുകയും ചെയ്തു.
അതിനൊപ്പം തന്നെ നഷ്ടപരിഹാരം 350,000 ദിർഹമായി വർധിപ്പിച്ച് ഉത്തരവിറക്കുകയും ചെയ്തു. യുഎഇ നിയമമനുസരിച്ച് ജോലി ചെയ്യുമ്പോൾ ജീവനക്കാരനിൽ നിന്ന് പിഴവ് സംഭവിച്ചാൽ ആശുപത്രി അധികൃതരും ജീവനക്കാരനോടൊപ്പം ഉത്തരവാദിയായിരിക്കുമെന്നും കോടതി ഓർമ്മപെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
