

ദുബൈ: രാജ്യത്തെ പബ്ലിക് സ്കൂളുകളിൽ ‘ഡബിൾ ആബ്സൻസ്’ (Double Absence) രീതി നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യായന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെയാണ് ഹാജർ നിയമങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. നവംബർ 20 മുതൽ ആണ് സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിദ്യാർഥികൾ മനപ്പൂർവം അവധി എടുക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിച്ചു.
നവംബർ 10 മുതൽ 19 വരെ വിദ്യാർത്ഥികൾ മതിയായ കാരണമില്ലാതെ അവധിയെടുത്താൽ ഒരു ദിവസത്തെ അവധി രണ്ട് ദിവസമായി രേഖപ്പെടുത്തും. അവധിയുടെ എണ്ണം വർധിച്ചാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കുട്ടിക്ക് അനുമതി ലഭിക്കില്ല. ഇതൊഴിവാക്കാനായി രക്ഷിതാക്കൾ മുൻകൈ എടുത്തു കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പരീക്ഷയ്ക്ക് മുൻപുള്ള 10 ദിവസം പ്രധാന വിഷയങ്ങളുടെ റിവിഷൻ, മുൻ പരീക്ഷാ ചോദ്യപേപ്പറുകൾ പരിഹരിക്കൽ തുടങ്ങിയ അക്കാദമിക് പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് പരീക്ഷയെ നേരിടാനുള്ള വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ആരോഗ്യപ്രശ്നങ്ങളോ അടിയന്തര സാഹചര്യങ്ങളോ കാരണം വിദ്യാർത്ഥികൾ അവധിയെടുത്താൽ ആ വിവരം സ്കൂളിനെ അറിയിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സമർപ്പിച്ചാൽ 'ഡബിൾ ആബ്സൻസ്' നടപടിയിൽ നിന്നും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates