

ജയ്പൂർ: രാജസ്ഥാനിൽ 25 വയസുകാരിയെ മൂന്ന് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു. പടിഞ്ഞാറൻ രാജസ്ഥാനിലെ നാഗൗറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കുടുംബത്തെയടക്കം കൊന്നു കളയുമെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ചയാണ് ക്രൂര പീഡനം നടന്നത്. ജനുവരി 19ന് നടന്ന പീഡനം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വിവരം പുറത്ത് പറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും, ഭയന്ന് പരാതി നൽകാതിരുന്നതാണെന്നും യുവതി പറഞ്ഞു.
ജനുവരി 19ന് ഇറച്ചി വാങ്ങാനായി പോകുന്ന വഴി മൂന്നംഗ സംഘം യുവതിയെ തടഞ്ഞ് നിർത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം ചെറുക്കാൻ ശ്രമിച്ച തന്നെ യുവാക്കൾ കുപ്പിച്ചില്ല് ഉപയോഗിച്ച് ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒരാഴ്ചക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി പരാതി നൽകിയിട്ടും പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ല.
പൊലീസ് നടപടിയിൽ പ്രതിഷേധം ഉയർന്നതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പീഡന പരാതിയെത്തിയിട്ടും നടപടി എടുക്കാത്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അജ്മീർ ഐജി എസ് സെംഗതിർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates