

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ടാങ്കര്‍ കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇക്കാര്യം സ്ഥീരീകരിച്ചു.
നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കപ്പലിന് നേരെ തങ്ങളുടെ സൈന്യം 'കൃത്യതയാര്‍ന്ന' (precision) ആക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വാദം. ഈ ടാങ്കര്‍ ഇറാനില്‍ നിന്നുള്ള എണ്ണയാണ് കൊണ്ടുപോയിരുന്നതെന്നും യുഎസ് അവകാശപ്പെടുന്നു. അതേസമയം, ഈ ആക്രമണത്തിന് പിന്നാലെ ഇന്ത്യ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ആക്രമണത്തില്‍ തങ്ങളുടെ 'ശക്തമായ പ്രതിഷേധം' രേഖപ്പെടുത്തി.
'സെറ്റെബെല്ലോ' എന്ന ടാങ്കര്‍ കപ്പലിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന്, വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ഉദ്യോഗസ്ഥന്‍ ജേസണ്‍ മീക്‌സിനെയാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. 'ഒമാന്‍ തീരത്ത് വാണിജ്യ കപ്പലായ സെറ്റെബെല്ലോയ്ക്ക് നേരെ ഇന്ന് നടന്ന ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു,'- എന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണം നടക്കുന്ന സമയത്ത് കപ്പലില്‍ 24 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഇതില്‍ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘര്‍ഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആഗോള തലത്തില്‍ ഉര്‍ജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates