

ജനുവരി 22ന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരേദിവസം തൂക്കിലേറ്റുമ്പോള്‍ 37 വര്‍ഷം മുന്‍പ് നടപ്പാക്കിയ വധശിക്ഷകളുടെ ചരിത്രം ആവര്‍ത്തിക്കുകയാണ്. 1983ല്‍ കുപ്രസിദ്ധമായ ജോഷി-അഭ്യാങ്കര്‍ കൊലപാതക പരമ്പരയിലെ നാലു പ്രതികളെ യേര്‍വാഡ ജയിലില്‍ ഒരേദിവസം തൂക്കിക്കൊന്നിരുന്നു. വധശിക്ഷതന്നെ വിരളമായ ഇന്ത്യയില്‍ അതിന് ശേഷം 2020 ജനുവരി 22നാണ് നാലുപേരെ ഒരേദിവസം തൂക്കിലേറ്റാന്‍ പോകുന്നത്.
രാജേന്ദ്ര ജക്കാല്‍, ദിലീപ് സുതര്‍, ശാന്താറാം കന്‍ഹോജി ജഗ്തപ്, മുനവര്‍ ഹാരൂണ്‍ ഷാ എന്നിവരെയാണ്  1983 ഒക്ടോബര്‍25ന് തൂക്കിലേറ്റിയത്.
1976 ജനുവരി മുതല്‍ 1977മാര്‍ച്ച് വരെ ഇവര്‍ ചെയ്ത പത്തു കൊലപാതക പരമ്പരയാണ് ജോഷി-അഭ്യാങ്കര്‍ കൊലപാതക കേസ് എന്ന പേരില്‍ അറിയപ്പെടുന്നത്.
പൂനെയിലെ അഭിനവ് കലാ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായിരുന്നു കൊലപാതകികള്‍. മദ്യാപാനവും മോഷണവും പതിവാക്കിയിരുന്ന ഇവര്‍ 1976 ജനുവരി 16നാണ് ആദ്യ കൊലപാതകം നടത്തിയത്. സഹപാഠിയായിരുന്ന പ്രസാദ് ഹെഡ്‌ഗെയായിരുന്നു ആദ്യ ഇര. പ്രസാദിന്റെ അച്ഛന്‍ കോളജിന് സമീപം ചെറിയ റസ്റ്റോറന്റ് നടത്തിയിരുന്നു.
പണത്തിന് വേണ്ടി പ്രസാദിനെ ഇവര്‍ തട്ടിക്കൊണ്ടുപോയി. താന്‍ വീടുവിട്ടുപോകുകയാണ് എന്ന് പ്രസാദിനെക്കൊണ്ട് കത്തെഴുതിച്ചു. പിന്നീട് പ്രസാദിനെ കൊന്ന് ഇരുമ്പ് ബാരലിലാക്കി തടാകത്തില്‍ തള്ളുകയായിരുന്നു. അതിന് ശേഷം കത്ത് പ്രസാദിന്റെ അച്ഛന് നല്‍കി.
പിന്നീട് 9പേരെക്കൂടി ഇവര്‍ കൊന്നുതള്ളി. വീടുകളും മറ്റും അക്രമിച്ച ഇവര്‍ വ്യാപകമായി ഭീതി സൃഷ്ടിച്ചു. മഹാരാഷ്ട്രയെ മുഴുവന്‍പിടിച്ചുകുലുക്കിയ സംഭവമായി ഇത് മാറി. കൊലപാതകങ്ങള്‍ ജനങ്ങളെ വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു. വൈകുന്നേരം ആറുമണിക്ക് ശേഷം ജങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു. മരണശിക്ഷ വിധിച്ച ഷേം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികളെ കാണാന്‍ വലിയ ജനം തടിച്ചുകൂടിയിരുന്നുവെന്ന് കേസ് അന്വേഷിക്കാനായി രൂപീകരിച്ച സ്‌പെഷ്യല്‍ ടീമിലുണ്ടായിരുന്ന അന്നത്തെ ഇന്‍സ്‌പെക്ടര്‍ ശരദ് അവസ്തി ഓര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates