ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെയും സുഹൃത്തിനെയും ഏഴ് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സംശയത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ച് പ്രതികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കഴിഞ്ഞദിവസമാണ് ദാരുണസംഭവം ഉണ്ടായത്. സമീപജില്ലയില്‍ ജോലി തേടിപോയപ്പോഴാണ് യുവതി സുഹൃത്തിനെ കണ്ടത്. സുഹൃത്തുമായി സംസാരിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും കണ്ടതോടെ, മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഏഴുമണിക്കൂറോളം നേരം മര്‍ദ്ദനം തുടരുകയും ചെയ്തു. ഭര്‍ത്താവും ബന്ധുക്കളും പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ദേശീയവനിതാ കമ്മീഷന്‍ ഉള്‍പ്പടെ രംഗത്തെത്തി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും രാജസ്ഥാന്‍ പൊലീസിന് ദേശീയ വനിതാകമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ചികിത്സയും സുരക്ഷയും താമസവും നല്‍കാനും നിര്‍ദ്ദേശമുണ്ട്.
മരത്തില്‍ കെട്ടിയിട്ട ശേഷം യുവതിയെ വടി കൊണ്ട് പൊതിരെ തല്ലുന്നതും യുവതി നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി. രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണിതെന്നും ബിജെപി കുറ്റപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates