കൊൽക്കത്ത: ഫോണിലെ ചിത്രങ്ങളും വീഡിയോയും നഷ്ടപ്പെട്ടതിന്റെ നിരാശ പങ്കിട്ട് തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി. ഐ ഫോണിലെ ചിത്രങ്ങളും വീഡിയോകളും നഷ്ടപ്പെട്ടതിന്റെ നിരാശയിൽ ട്വീറ്റ് ചെയ്തതിന് പിന്നാലെ എംപി വെട്ടിലാകുകയും ചെയ്തു. ചിത്രങ്ങളും വീഡിയോയും തിരിച്ചെടുക്കാനുള്ള വഴികൾ അന്വേഷിച്ചാണ് അവർ ട്വീറ്റ് ചെയ്തത്. എന്നാൽ വിമർശന പെരുമഴയാണ് മിമിക്ക് നേരിടേണ്ടി വന്നത്.
ഏഴായിരം ഫോട്ടോകളും അഞ്ഞൂറു വീഡിയോകളും നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് 32കാരിയായ മിമി ട്വീറ്റ് പങ്കുവെച്ചത്. ഗാലറിയിൽ നിന്ന് എല്ലാം നഷ്ടമായെന്നും പൊട്ടിക്കരയണോ എന്നുപോലും അറിയില്ലെന്നും മിമി കുറിച്ചു. അവ തിരികെ ലഭിക്കാൻ കഴിയുന്നതെല്ലാം ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആപ്പിളിനെയും ഐഫോണിനെയും ടാഗ് ചെയ്ത് മിമി ട്വീറ്റ് ചെയ്തു. മടുപ്പു തോന്നുന്നുവെന്നും മിമി കുറിക്കുകയുണ്ടായി.
ചിലരൊക്കെ മിമിക്ക് ചിത്രങ്ങൾ തിരികെ നേടിയെടുക്കാനുള്ള വഴികൾ പങ്കുവെച്ചെങ്കിലും ഭൂരിഭാഗം പേരും മിമിക്ക് വിമർശനവുമായെത്തി. മഹാമാരിയും പേമാരിയും മൂലം നാടാകെ ദുരിതത്തിലായ കാലത്ത് എംപി ആശങ്കപ്പെടുന്നത് സ്വന്തം ഫോണിലെ ഗാലറി ശൂന്യമായതിനെക്കുറിച്ചാണ് എന്നു പറഞ്ഞാണ് പലരും ട്വീറ്റ് പങ്കുവെച്ചത്.
ആയിരങ്ങളോളം സ്കൂളുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി, ജോലി നഷ്ടപ്പെട്ടു, വിശപ്പ് നേരിടുന്നു. പക്ഷേ എംപി മാഡം അവരുടെ ചിത്രങ്ങളും വീഡിയോകളും ഓർത്തു മാത്രം ആശങ്കപ്പെടുകയാണ്. ടിക്ടോക് വീഡിയോകളും റീലുകളും പങ്കുവെക്കാൻ കഴിയാത്തതിനാൽ ഏറെ വേദനിച്ചു കാണും ഒരാൾ കുറിച്ചു.
വെള്ളപ്പൊക്കത്തിലും മഴയിലും കൊടുങ്കാറ്റിലും കോവിഡിലും ജനങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അവരെ പിന്തുണയ്ക്കുകയോ അവർക്ക് വേണ്ടി എന്തെങ്കിലും പറയുകയോ ചെയ്യാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി ഇപ്രകാരം ട്വീറ്റ് ചെയ്യുന്നതു കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ഇരിക്കുകയാണ് അവർ- മറ്റൊരാൾ ട്വീറ്റ് ചെയ്തു.
അഭിനേത്രിയായ മിമി 2019ലാണ് യാദവ്പൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് മിമി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
