കുരങ്ങു പേടിയില്‍ അടച്ചുപൂട്ടി ഒരു ഗ്രാമം; കൈയിലുള്ള സാധനങ്ങള്‍ തട്ടിപ്പറിക്കും, ദേഹോപദ്രവം; നാട്ടുകാര്‍ വാതിലടച്ച് വീട്ടില്‍

കുരങ്ങു പേടിയില്‍ അടച്ചുപൂട്ടി ഒരു ഗ്രാമം; കൈയിലുള്ള സാധനങ്ങള്‍ തട്ടിപ്പറിക്കും, ദേഹോപദ്രവം; നാട്ടുകാര്‍ വാതിലടച്ച് വീട്ടില്‍
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ
Updated on
1 min read

മുംബൈ: ഒരു ഗ്രാമത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി വാനര സംഘം. മഹാരാഷ്ട്രയിലെ ഔറം​ഗബാദ് ജില്ലയിലുള്ള ഉപ്ല ഗ്രാമത്തിലെ ജനങ്ങളാണ് വാനരപ്പടയുടെ ആക്രമണത്തില്‍ പൊറുതിമുട്ടുന്നത്. ജനങ്ങളെ ആക്രമിക്കുന്ന ഇവ വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിക്കുന്നതടക്കമുള്ള ഉപദ്രവങ്ങളും ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

ഏതാണ്ട് 300 കുരങ്ങന്‍മാരാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഉപ്ല ഗ്രാമത്തില്‍ പണ്ട് മുതല്‍ക്കേ ധാരാളം വാനരന്‍മാരുണ്ട്. എന്നാല്‍ കുറച്ച് മാസങ്ങള്‍ മാത്രമായിട്ടേയുള്ളു അവ ഇത്തരത്തില്‍ ഉപദ്രവം തുടങ്ങിയിട്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി. 

ഔറംഗബാദിലുള്ള ചെറിയ ഗ്രാമങ്ങളില്‍ ഒന്നാണ് ഉപ്ല. 1,600 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പലരും ഇപ്പോള്‍ വീട്ടില്‍ നിന്ന് പോലും പുറത്തിറങ്ങാന്‍ ധൈര്യം കാണിക്കുന്നില്ല. അത്ര ഭീതിജനകമായ അവസ്ഥയാണ് സ്ഥലത്തെന്ന് ഇവര്‍ പറയുന്നു.

ആളുകളുടെ പക്കല്‍ നിന്ന് സാധനങ്ങള്‍ തട്ടിപ്പറിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക, വീടിന്റെ മേല്‍ക്കൂരകള്‍ നശിപ്പിക്കുക, വാഹനങ്ങള്‍ കേടാക്കുക, കൃഷികള്‍ നശിപ്പിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് നാട്ടുകാര്‍ ഇപ്പോള്‍ നേരിടുന്നതെന്ന് ഗ്രാമ മുഖ്യയായ മീരബായ് സുരദ്കര്‍ പറയുന്നു. കുരങ്ങന്‍മാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

അതേസമയം ഇത്തരത്തില്‍ വാനരപ്പടയുടെ ഉപദ്രവമുണ്ടെന്ന് നാട്ടുകാര്‍ പരാതിയൊന്നും തന്നിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. പരാതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com