

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ മൊഴി പുറത്ത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന 23കാരന്‍ രാഹുല്‍ മീണയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് 2.5 ലക്ഷം രൂപ കൊള്ളയടിക്കുകയും 22കാരിയുടെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ബയോമെട്രിക് ഹോം ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതിയുടെ മൊഴിയില്‍ പറയുന്നു.
ബുധനാഴ്ചയാണ് കേസില്‍ പ്രതി അറസ്റ്റിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 22കാരി പ്രതിയുടെ ആക്രമണത്തില്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ മേല്‍ക്കൂരയിലെ പഠനമുറിയില്‍ നിന്ന് താഴത്തെ നിലയിലേക്ക് പ്രതി വലിച്ചിഴച്ചതായി പൊലീസ് കണ്ടെത്തി. സുരക്ഷിതമായ ലോക്കര്‍ തുറക്കാന്‍ അവളുടെ വിരലടയാളം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെ ലോക്കര്‍ ബയോമെട്രിക് സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ലോക്കര്‍ ഇരുന്ന മുറിയിലെത്തിച്ച്, അവളുടെ രക്തം പുരണ്ട വിരലുകള്‍ ഉപയോഗിച്ച് അത് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും മീണ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ ബലമായി തുറന്ന പ്രതി പണവും ആഭരണങ്ങളും കവര്‍ന്ന് വീട്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ബാഗിലാക്കി.
ഇതിനുശേഷം പ്രതി മൃതദേഹം തറയില്‍ ഉപേക്ഷിച്ചു. തന്റെ പാന്റിലും ഷൂസിലും രക്തക്കറ കണ്ടതിനെത്തുടര്‍ന്ന്, ഇരയുടെ സഹോദരന്റെ വസ്ത്രങ്ങളും ചെരിപ്പും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും മൊഴിയില്‍ പറയുന്നു. പ്രതിക്ക് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാതാപിതാക്കള്‍ ജിമ്മില്‍ പോകുന്ന സമയവും വീടിന്റെ ഘടനയും പാസ്‌കോഡുകളും ഇയാള്‍ക്ക് അറിയാമായിരുന്നു. മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം അതിരാവിലെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന പെണ്‍കുട്ടി ആ സമയം വീട്ടില്‍ തനിച്ചായിരുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പെണ്‍കുട്ടി സിവില്‍ സര്‍വീസിന് തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രാവിലെ 6.28-ന് മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് മീണ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ എത്തിയത്. മുമ്പ് അവിടെ ജോലി ചെയ്തിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. പഠനമുറിയിലെത്തിയ മീണ അവളെ ശ്വാസം മുട്ടിച്ച് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള വിളക്കും മറ്റ് ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാവിലെ 7.22-ഓടെ വസ്ത്രം മാറി കറുത്ത ബാഗുമായി പ്രതി പുറത്തുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിയോടെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയും ചിതറിക്കിടക്കുന്ന സാധനങ്ങളും കണ്ടത്. ഡല്‍ഹിയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏപ്രില്‍ 21ന് രാജസ്ഥാനിലെ ആല്‍വാറില്‍ വെച്ച് അയല്‍വാസിയായ ഒരു വിവാഹിതയെയും ഇയാള്‍ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു. ആല്‍വാര്‍ സ്വദേശിയായ മീണ എട്ടുമാസത്തോളം ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആറാഴ്ച മുമ്പാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് ദ്വാരകയിലെ ഒരു ഹോട്ടലില്‍ ഇയാള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പഠനത്തില്‍ അതീവ മിടുക്കിയായിരുന്ന കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസില്‍ അഖിലേന്ത്യാ തലത്തില്‍ ടോപ്പറായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates