

ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില വൻ തോതിൽ വർധിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ജൂൺ മുതൽ മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചതായാണ് വിവരം. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവ് എയർ ഇന്ത്യ വരുത്തിയിട്ടുണ്ട്.
കുറഞ്ഞ ചെലവിൽ നാട്ടിൽ എത്താൻ കഴിയുന്ന തരത്തിലുള്ള എയർ ഇന്ത്യയുടെ സർവീസ് ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനം എടുത്തതോടെ ആശങ്കയിലാണ് പ്രവാസികൾ.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മെയ് 8 ആയപ്പോഴേക്കും 162.89 ഡോളറായി ഉയർന്നു.
പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല സർവീസുകളും റദ്ദാക്കാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തീരുമാനിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates