

ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ 31ാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്നതുള്‍പ്പടെയുള്ള മൂന്ന് ബില്ലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരിപ്പിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവതരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു
എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസിന്റെ മനീഷ് തിവാരി, കെസി വേണുഗോപാല്‍, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ ഈ നിയമനിര്‍മ്മാണം ഭരണഘടനയ്ക്കും ഫെഡറലിസത്തിനും എതിരാണെന്ന് പറഞ്ഞ് ബില്ലുകള്‍ക്കെതിരെ രംഗത്തെത്തി. ബില്ലുകള്‍ തിടുക്കത്തില്‍ കൊണ്ടുവന്നതാണെന്ന വിമര്‍ശനം ഷാ തള്ളി. ബില്ലുകള്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് അയക്കുമെന്നും, അവിടെ പ്രതിപക്ഷം ഉള്‍പ്പെടെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അമിത് ഷാ അറസ്റ്റിലായപ്പോള്‍ രാജിവച്ചിരുന്നോയെന്ന് കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാല്‍ ചോദിച്ചു. എന്നാല്‍ അറസ്റ്റിന് മുന്‍പ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നെന്നും കോടതി കുറ്റവിമക്തനാക്കിയ ശേഷമാണ് ഭരണഘടനപദവികള്‍ അലങ്കരിച്ചതെന്നും അമിത് ഷാ മറുപടി പറഞ്ഞു. 'ഗുരുതരമായ കുറ്റങ്ങള്‍ നേരിടുമ്പോള്‍ ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നത് ലജ്ജാകരമാണ്,' ഷാ പറഞ്ഞു. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കിടെ സഭ 5 മണി വരെ നിര്‍ത്തിവെച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒവൈസി പറഞ്ഞു. ബില്ലിനെതിരെ ഒവൈസി നിരാകരണ പ്രമേയം സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമന്റെറി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലിനെ അംഗീകരിക്കാനാകില്ലെന്ന് കെസി വേണുഗോപാലും സഭയില്‍ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
