കൊൽക്കത്ത; പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിസിസിഐ അധ്യക്ഷനും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഗാംഗുലിയുടെ വീട് സന്ദർശിക്കും. അത്താഴ വിരുന്നിനായാണ് അമിത് ഷാ ഗാംഗുലിയുടെ വീട്ടിൽ എത്തുക. പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും ഷായോടൊപ്പമുണ്ടാകും.
അതിനിടെ ഗാംഗുലിയുടെ വീട്ടിൽ അമിത് ഷാ സന്ദർശനം നടത്തുന്നത് വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണോ ഇതെന്നാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബിജെപി കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇത്തരത്തിൽ വീണ്ടും ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് അഭ്യൂഹം.
ആദ്യം ഷാ മാത്രമായി അത്താഴവിരുന്നിനെത്തും എന്നാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ശുഭേന്ദു അധികാരിയും സ്വപൻ ദാസ്ഗുപ്തയും കൂടി അദ്ദേഹത്തോടൊപ്പം പോകാൻ തീരുമാനിച്ചതോടെ രാഷ്ട്രീയനീക്കത്തെക്കുറിച്ചുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. എന്നാൽ സൗഹൃദ സന്ദർശനം എന്നാണ് ബിജെപി പറയുന്നത്. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐയുടെ ഉപാധ്യക്ഷൻ ആയതിനാൽ ഷാ കുടുംബത്തോട് കഴിഞ്ഞ കുറെനാളായി ഗാംഗുലി അടുപ്പം പുലർത്തുന്നുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജിയുമായും നല്ലബന്ധമാണ് ഗാംഗുലിക്കുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
