ന്യൂഡൽഹി: ബ്രിട്ടീഷ് കാലത്തിന്റെ തുടർച്ചയായ സംഗീതത്തിന് പകരം ഇനി സ്വന്തം ഗാനം ഉപയോഗിക്കാൻ ഒരുങ്ങി ഇന്ത്യൻ സൈന്യം. ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകൾക്കൊടുവിൽ സൈനിക ബാൻഡുകൾക്ക് അവതരിപ്പിക്കാനാണ് പുതിയ ഗാനം. ഹിന്ദിയിൽ ചിട്ടപ്പെടുത്തുന്ന ഗാനത്തിനായി ജൂലൈയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.
ഇതിനെ തുടർന്ന് രാജ്യത്തെ മൂന്ന് സ്വകാര്യ കമ്പനികൾ ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സെറമോണിയൽ വെൽഫെയർ സംഘം പരിശോധിച്ചു വരികയാണ്. അന്തിമ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗാനം ഇന്ത്യൻ സർക്കാരിന്റെ ബൗദ്ധിക സ്വത്തിൻറെ ഭാഗമാകും.
നിലവിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലുൾപ്പെടെ ഇന്ത്യയിലെ പല സൈനിക ചടങ്ങുകളിലും ഉപയോഗിക്കുന്ന സംഗീതത്തിന് ബ്രിട്ടീഷ് ഭരണകാലത്തിൻറെ ബന്ധമുണ്ട്. വിവിധ സൈനിക അക്കാദമികളിലുൾപ്പെടെ പാസിങ് ഔട്ട് പരേഡുകൾക്ക് ഒരേ ഗാനമാണ് കാലങ്ങളായി ഉപയോഗിക്കുന്നത്.
പുതിയതായി തയ്യാറാക്കുന്ന ഗാനം രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ത്യാഗത്തിന് സമർപ്പിക്കുമെന്ന് സൈന്യം പറയുന്നു. പുതിയ ഗാനത്തിന്റെ വരികൾ ആകർഷകവും അർഥവത്തുമാവണം. അത് സൈനികർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ അർപ്പണബോധത്തെ ഉയർത്തിക്കാട്ടുന്നതായിരിക്കണമെന്നും സൈന്യം പുറത്തുവിട്ട ആർപിഎഫ് (റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ) പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates