ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ ആക്രമണം; സിവില്‍ പൊലീസ് ഓഫീസറുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
അജീഷ് പോള്‍
അജീഷ് പോള്‍
Updated on
1 min read

 
കൊച്ചി: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അജീഷ്, ആലുവ രാജഗിരി മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്.

പൊലീസ് മേധാവിയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ലോക് ഡൗണ്‍ പരിശോധനക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അജിഷ് പോളിനെ കോവില്‍ക്കടവ് സ്വദേശി സുലൈമാന്‍ മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വാഹന പരിശോധനയ്ക്കിടെ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മര്‍ദനമേറ്റത്. 

കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്ക്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നടത്തിയ ശസ്ത്രക്രിയയില്‍ തകര്‍ന്ന തലച്ചോറിന്റെ ഒരു ഭാഗം നീക്കം ചെയ്തു. എസ്എച്ച്ഒ രതീഷിന്റെ തലയില്‍ ആറ് തുന്നലുണ്ട്. 

അജീഷ് പോളിന് മൂന്ന് ലക്ഷം രൂപയും രതീഷിന് 50,000 രൂപയും അടിയന്തര ചികിത്സ സഹായമായി പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന് അനുവദിച്ചു. ഇരുവരെയും മര്‍ദിച്ച പ്രതി സുലൈമാന്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com