പോയ വര്‍ഷം ഏറ്റവുമധികം റീട്വീറ്റ് കമ്മിന്‍സിന്റെ 'കോവിഡ് ധനസഹായത്തിന്'; കൂടുതല്‍ ലൈക്ക് കോഹ് ലിയുടെ മകളുടെ ജനനത്തിന്

 ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം റീട്വീറ്റുകള്‍ ലഭിച്ചത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സിന്റെ കോവിഡ് ധനസഹായത്തിന്
പാറ്റ് കമ്മിന്‍സ്, ഫോട്ടോ: ട്വിറ്റർ
പാറ്റ് കമ്മിന്‍സ്, ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം റീട്വീറ്റുകള്‍ ലഭിച്ചത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സിന്റെ കോവിഡ് ധനസഹായത്തിന്. കോവിഡ് രണ്ടാം തരംഗം ദുരിതം വിതച്ച ഇന്ത്യയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ധനസഹായം പ്രവഹിക്കുകയായിരുന്നു. അതില്‍ പാറ്റ് കമ്മിന്‍സിന്റെ സംഭാവനയാണ് ട്വിറ്ററില്‍ ചര്‍ച്ചയായത്. പാറ്റ് കമ്മിന്‍സിന്റെ ധനസഹായം പ്രേരണയായി കണ്ട് നിരവധി പേരാണ് രണ്ടാം കോവിഡ് തരംഗത്തില്‍ ബുദ്ധിമുട്ടിയ ഇന്ത്യക്ക് പിന്തുണയുമായി രംഗത്തുവന്നത്.

ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ പാറ്റ് കമ്മിന്‍സിന് നന്ദി പറഞ്ഞ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി സന്ദേശങ്ങളാണ് പുറത്തുവന്നത്. പാറ്റ് കമ്മിന്‍സിന് പിന്തുണ അറിയിച്ച് കൊണ്ടുള്ള റീട്വീറ്റുകള്‍ക്കാണ് ഈ വര്‍ഷം ഏറ്റവുമധികം സ്വീകാര്യത ലഭിച്ചതെന്ന് ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ഏറ്റവുമധികം ലൈക്ക് ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ മകളുടെ ജനനവുമായി ബന്ധപ്പെട്ട ട്വിറ്റിനാണ്. സര്‍ക്കാര്‍ തലത്തില്‍ ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ട്വിറ്റിനാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള  ട്വീറ്റ് നിരവധിപ്പേരാണ് റീട്വിറ്റ് ചെയ്തത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നേടിയ ചരിത്ര വിജയത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് കൊണ്ടുള്ള മോദിയുടെ ട്വീറ്റിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയത്. ബിസിനസ് തലത്തില്‍ എയര്‍ഇന്ത്യയെ ഏറ്റെടുക്കാനുള്ള ലേലത്തില്‍ വിജയിച്ച ടാറ്റ സണ്‍സിന്റെ ആഘോഷം പങ്കുവെച്ച് കൊണ്ട് രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ച വരികളാണ് ഏറ്റവുമധികം പേര്‍ റീട്വീറ്റ് ചെയ്തത്. വിനോദമേഖലയില്‍ ബീസ്റ്റ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടുള്ള നടന്‍ വിജയിയുടെ ട്വിറ്റിനാണ് ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com