

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പുതിയ ബി.ജെ.പി. സർക്കാർ നടപടികൾ ശക്തമാക്കിയതോടെ, രാജ്യത്തുനിന്നും തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ അതിർത്തികളിൽ അഭയാർത്ഥികളുടെ വലിയ തിരക്ക്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹക്കീംപൂർ അതിർത്തിയിലാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ സ്വന്തം സാധനസാമഗ്രികളുമായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പാർപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക 'ഹോൾഡിംഗ് സെന്ററുകൾ' സ്ഥാപിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഈ വിജ്ഞാപനം പുറത്തുവന്ന് 48 മണിക്കൂർ തികയുന്നതിന് മുൻപാണ് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാൻ ലക്ഷ്യമിട്ട് കുടിയേറ്റക്കാർ കൂട്ടത്തോടെ ബിഎസ്എഫ്ചെ ക്ക് പോസ്റ്റിലേക്ക് എത്തിത്തുടങ്ങിയത്.
ബഷീർഹട്ട് സബ് ഡിവിഷന് കീഴിലുള്ള ഹക്കീംപൂർ അതിർത്തിയിൽ മാത്രം നൂറ്റമ്പതിലധികം ആളുകളാണ് ബംഗ്ലാദേശിലേക്ക് തിരികെ പോകാൻ അനുമതിക്കായി ബി.എസ്.എഫ്. ഉദ്യോഗസ്ഥരെ കാത്തുനിൽക്കുന്നത്. മുൻപ് കഴിഞ്ഞ ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ ആരംഭിച്ചപ്പോഴും സമാനമായ രീതിയിൽ ഹക്കീംപൂർ അതിർത്തി വഴി വലിയ തോതിൽ ആളുകൾ ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു. ബംഗാളിലെ രാജർഹട്ട്, ന്യൂ ടൗൺ, ഡംഡം, ഡാൻകുനി, ഹൗറ തുടങ്ങിയ വ്യവസായ മേഖലകളിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നവരാണ് ഇപ്പോൾ പിടിക്കപ്പെടുമെന്ന ഭയത്താൽ അതിർത്തിയിലേക്ക് നീങ്ങുന്നത്. മെയ് 20-ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ബി.എസ്.എഫ്. ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരുടെ പേരുകൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാനും തുടർന്ന് നാടുകടത്താനുമുള്ള പുതിയ നയം പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ വരാത്ത മുഴുവൻ ആളുകളെയും സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത് നേരിട്ട് ബിഎസ്എഫിന് കൈമാറാനാണ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (MHA) പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തി ശനിയാഴ്ചയാണ് ബംഗാൾ ആഭ്യന്തര-മലയോര കാര്യ വകുപ്പ് ഹോൾഡിംഗ് സെന്ററുകൾ സ്ഥാപിക്കാനുള്ള വിജ്ഞാപനം ഔദ്യോഗികമായി പുറപ്പെടുവിച്ചത്. പിടിക്കപ്പെടുന്ന വിദേശ പൗരന്മാരെയും ജയിൽശിക്ഷ കഴിഞ്ഞിറങ്ങി നാടുകടത്തൽ പ്രക്രിയ കാത്തുനിൽക്കുന്നവരെയും പാർപ്പിക്കാനാണ് ഈ കേന്ദ്രങ്ങൾ. ഇതിനകം തന്നെ മാൽഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ ടൗണിൽ ആദ്യത്തെ ഹോൾഡിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്ന് സ്ത്രീകളും ആറ് കുട്ടികളും അടക്കം ഒൻപത് ബംഗ്ലാദേശ് പൗരന്മാരെ നിലവിൽ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇതേപോലെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള അതിർത്തി ജില്ലയായ മുർഷിദാബാദിലെ ലാൽഗോളയിലും പുതിയ ഹോൾഡിംഗ് സെന്റർ സ്ഥാപിക്കുകയും ഒരാളെ ഇവിടെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പുതിയ നിയമവ്യവസ്ഥകൾ പ്രകാരം സംശയാസ്പദമായ സാഹചര്യത്തിൽ പിടിക്കപ്പെടുന്നവരെ ജില്ലാ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് 30 ദിവസം വരെ ഈ കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ സാധിക്കും. മുൻ ഭരണകൂടങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയം മുൻനിർത്തി കുടിയേറ്റക്കാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുമെന്നാണ് ബംഗാൾ ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates