

ഭോപ്പാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ തര്‍ക്കം നിലനില്‍ക്കുന്ന കമാല്‍ മൗല മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലാണ് കോടതി വിധി. ഭോജ്ശാലയില്‍ സംസ്‌കൃത പഠനകേന്ദ്രവും സരസ്വതി ദേവിയുടെ ക്ഷേത്രവും നിലനിന്നിരുന്നതായി ജസ്റ്റിസുമാരായ വിജയ് കുമാര്‍ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തർക്കസ്ഥലത്ത് ഹിന്ദു ആരാധനത്തുടർച്ച ഒരിക്കലും മുടങ്ങിയിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു. ചരിത്രരേഖകള്‍ പ്രകാരം തര്‍ക്ക പ്രദേശം പരമാര രാജവംശത്തിലെ ഭോജ രാജാവുമായി ബന്ധപ്പെട്ട സംസ്‌കൃത പഠന കേന്ദ്രമായ ഭോജ്ശാലയാണെന്ന് കണ്ടെത്തുന്നതായും, കോടതി വ്യക്തമാക്കി. പുരാവസ്തു തെളിവുകളും നിയമപരമായ വശങ്ങളും അയോധ്യ കേസ് വിധിയും മുന്‍നിര്‍ത്തി, എഎസ്‌ഐ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളും കോടതിക്ക് അംഗീകരിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.
തര്‍ക്കപ്രദേശം സംസ്‌കൃത പഠന കേന്ദ്രമായിരുന്നുവെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതായും സാഹിത്യപരവും പുരാവസ്തുപരവുമായ തെളിവുകള്‍ അവിടെ സരസ്വതി ക്ഷേത്രം നിലനിന്നിരുന്നതായും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതും ക്ഷേത്രത്തിന്റെ പവിത്രത കാക്കുന്നതും ഭരണഘടനയനുസരിച്ചുള്ള ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മസ്ജിദ് നിര്‍മ്മാണത്തിനായി ജില്ലയില്‍ പ്രത്യേക ഭൂമി അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ കോടതി മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ പുരാവസ്തു സർവേയുടെ സംരക്ഷണത്തിലുള്ള 11-ാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ് ശാലയെ ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്തമായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദുക്കൾ ഇതിനെ സരസ്വതി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി കണക്കാക്കുന്നു. മുസ്ലീങ്ങൾ ഇതിനെ കമാൽ മൗല പള്ളിയായും കണക്കാക്കുന്നു. 2003-ലെ കരാർ പ്രകാരം, ഭോജ് ശാല കോംപ്ലക്‌സിൽ ഹിന്ദുക്കൾ ചൊവ്വാഴ്ചകളിലാണ് പൂജ നടത്തുന്നത്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾ അവിടെ നമസ്‌കാരം നിർവ്വഹിച്ചു വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates