ബിഹാര്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്; മാറി മറഞ്ഞ് ലീഡ് നില;  ബിജെപി വലിയ ഒറ്റകക്ഷി; സ്വതന്ത്രര്‍ നിര്‍ണായകമാകും

122 സീറ്റുകളുമായി എന്‍ഡിഎ മുന്നണിയാണ് മുന്നില്‍ നില്‍ക്കുന്നത്. 114 സീറ്റുകളുമായി മഹാസഖ്യം തൊട്ടുപിന്നിലുണ്ട്
ബിഹാര്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്; മാറി മറഞ്ഞ് ലീഡ് നില;  ബിജെപി വലിയ ഒറ്റകക്ഷി; സ്വതന്ത്രര്‍ നിര്‍ണായകമാകും
Updated on
1 min read

പറ്റ്‌ന: ബിഹാറില്‍ അന്തിമഫലം അറിയാന്‍ ഇനിയും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരും. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. ബിജെപിയാണ് നിലവില്‍ വലിയ ഒറ്റകക്ഷി. 75 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.  രണ്ടാമത് 74 സീറ്റുകളുമായി ആര്‍ജെഡിയാണ്. അതേ സമയം 122 സീറ്റുകളുമായി എന്‍ഡിഎ മുന്നണിയാണ് മുന്നില്‍ നില്‍ക്കുന്നത്. 114 സീറ്റുകളുമായി മഹാസഖ്യം തൊട്ടുപിന്നിലുണ്ട്. 243 അംഗ സഭയില്‍ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 42 സീറ്റുകളിലാണ് മുന്നിലുള്ളത്. 2015-ല്‍ 71 സീറ്റുകള്‍ നേടിയിരുന്നു ജെഡിയു.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെണ്ണല്‍ ആയതിനാലാണ് ഫലം പൂര്‍ണ്ണമാകാന്‍ വൈകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഉച്ചവരെ 20 ശതമാനം വോട്ടുകള്‍ മാത്രമെ എണ്ണിയിരുന്നുള്ളൂ. രാത്രി വൈകിയാകും പൂര്‍ണ്ണ ഫലം ലഭിക്കുക.

എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മഹാസഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍ഡിഎ ഒരുപടി മുന്നില്‍ കുതിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അഞ്ചു സീറ്റുകളിലും ബിഎസ്പി ഒരു സീറ്റിലും മുന്നേറുന്നുണ്ട്. രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുന്നു. തൂക്കുസഭ വരികയാണെങ്കില്‍ ഈ കക്ഷികളുടെ നിലപാട് നിര്‍ണായകമാകും. തൂക്കുസഭ മുന്നില്‍ കണ്ട് ഇരു മുന്നണികളും ദേശീയ-സംസ്ഥാന തലങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് പുറമെ കോണ്‍ഗ്രസ് 20, സിപിഐ (എം.എല്‍) 12 സിപിഐ 3, സിപിഐം 3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ മുന്നണിയില്‍ ബിജെപിക്കും ജെഡിയുവിനും പുറമെ വിഐപി അഞ്ചിടത്തും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) മൂന്നിടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com