ബില്‍ക്കിസ് ബാനു കേസ്: കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി മൂന്നു പ്രതികളാണ് കോടതിയെ സമീപിച്ചത്
സുപ്രീംകോടതി/ ഫയല്‍ ചിത്രം
സുപ്രീംകോടതി/ ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി മൂന്നു പ്രതികളാണ് കോടതിയെ സമീപിച്ചത്. 

ആരോഗ്യപ്രശ്‌നങ്ങളാണ് പ്രതികളിലൊരാളായ ഗോവിന്ദഭായി നായി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രതികളുടെ അപേക്ഷ അഭിഭാഷകനായ വി ചിദംബരേഷ് ആണ് ജസ്റ്റിസ് നാഗരത്‌ന മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. കീഴടങ്ങാനുള്ള സമയപരിധി ഈ മാസം 21 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ അപേക്ഷ ഉടന്‍ പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 

ബില്‍കിസ് ബാനു കേസ് പരിഗണിച്ചത് താനും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ചാണ്. അതുകൊണ്ട് അപേക്ഷ പരിഗണിക്കാന്‍ ആ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗരത്‌ന അറിയിച്ചു. തുടര്‍ന്ന് ആ ബെഞ്ച് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി. നാളെ കോടതി മുമ്പാകെ അപേക്ഷ ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, പ്രതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു. 

എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com