നഡ്ഡയുടെ പിന്‍ഗാമി ദക്ഷിണേന്ത്യന്‍ വനിതാ നേതാവ്?; പുതിയ ബിജെപി പ്രസിഡന്റ്‌ രണ്ടാഴ്ചയ്ക്കകം

വനിതയാണ് ആ സ്ഥാനത്ത് എത്തുന്നതെങ്കില്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അധ്യക്ഷ സ്ഥാനം അലങ്കരിക്കും.
BJP Chief JP Nadda
ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡപിടിഐ
Updated on
2 min read

ന്യൂഡല്‍ഹി: ജെപി നഡ്ഡക്ക് പകരക്കാനായി ബിജെപിയുടെ പുതിയ പ്രസിഡന്‍റിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ നേതാവിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണനാ പട്ടികയില്‍ ഉള്ളത്. ഇതു യാഥാര്‍ഥ്യമായാല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അധ്യക്ഷ സ്ഥാനം അലങ്കരിക്കും.

അടല്‍ബിഹാരി വാജ് പേയ്, ലാല്‍ കൃഷ്ണ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കുശഭാവു ഠാക്കറെ, ബംഗാരു ലക്ഷ്മണ്‍, കെ ജന കൃഷ്ണമൂര്‍ത്തി. വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അമിത്ഷാ എന്നിവരാണ് നഡ്ഡയ്ക്ക് മുന്‍പ് പാര്‍ട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചവര്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുതിയ അധ്യക്ഷനെ നിയമിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നതെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വന്നതോടെ തീരുമാനം നീളുകയായിരുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാവിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ആന്ധ്ര ബിജെപി സംസ്ഥാന അധ്യക്ഷ ഡി പുരന്ദേശ്വരി, മഹിളാ മേര്‍ച്ച ദേശീയ പ്രസിഡന്റും കോയമ്പത്തൂര്‍ എംഎല്‍എയുമായ വനതി ശ്രീനിവാസന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് പാര്‍ട്ടിക്ക് ഏറെ ഗുണകരമാകുന്ന രീതിയില്‍ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഒരു വനിത നേതൃസ്ഥാനത്ത് എത്തുന്നതോടെ പാര്‍ട്ടിയുടെ വനിതാ പ്രാതിനിധ്യം വര്‍ധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

ആന്ധ്ര സ്വദേശിയായ 66 വയസ്സുള്ള പുരന്ദേരശ്വരി 2014ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ദക്ഷിണേന്ത്യയുടെ സുക്ഷമ സ്വരാജ് എന്നറിയപ്പെടുന്ന ഇവര്‍ ബിജെപി അണികള്‍ക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയപ്പെട്ടയാളാണ്. കൂടാതെ അന്ധ്ര ബിജെപി അധ്യക്ഷയെന്ന നിലയില്‍ ഇതിനകം മികച്ച പ്രകടനം പുറത്തെടുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രസംഗകയായ പുരന്ദരേശ്വരിക്ക് അഞ്ച് ഭാഷകളില്‍ പ്രാവീണ്യവും ഉണ്ടെന്നതും നേട്ടമാകും. തമിഴ്‌നാട്ടില്‍ നിന്നുള്ള വനതി ശ്രീനിവാസന്‍ പുതിയ സ്ഥാനത്തേക്കെത്തിയാല്‍ തമിഴ്‌നാട് ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ സ്ത്രീമുന്നേറ്റം ഉണ്ടാക്കാനാകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ഇതിനകം തന്നെ രാജ്യത്തെ ശ്രദ്ധേയായ ബിജെപിയുടെ പ്രധാന വനിതാ നേതാക്കളില്‍ ഒരാളായി മാറാന്‍ വനതിക്ക് കഴിഞ്ഞതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു

50നും 70നും ഇടയിലുള്ള ഒരു നേതാവാകും പുതിയ പ്രസിഡന്‍റ് എന്ന കാര്യത്തില്‍ സംശയമില്ല. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പേര് മുന്‍ഗണനാ പട്ടികയില്‍ ഉണ്ടെങ്കിലും 71 വയസ്സായതിനാല്‍ അദ്ദേഹത്തെ പരിഗണിച്ചേക്കില്ല. അധ്യക്ഷ സ്ഥാനത്തേക്കു വനിത എന്ന പരിഗണന മാറ്റിനിര്‍ത്തിയാല്‍ ധര്‍മേന്ദ്ര പ്രധാന്‍, ഭുപേന്ദ്ര യാദവ്, വിനോദ് താവ്‌ഡെ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ബിഹാറിന് പിന്നാലെ വരുന്ന ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കൂടി മുന്‍നിര്‍ത്തിയാകും പുതിയ അധ്യക്ഷനെ നിയമിക്കുക. ആര്‍എസ്എസിന്റെ കൂടി അംഗീകാരം ലഭിച്ചശേഷമാകും പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ പാര്‍ട്ടി അന്തിമതീരുമാനത്തിലെത്തുക.

2019ല്‍ അമിത് ഷായ്ക്ക് പിന്നാലെയാണ് ജെപി നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. 2020 ജനുവരിയില്‍ മുഴുവന്‍ സമയ പ്രസിഡന്റായി. 2024 മെയ് മാസത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2023ല്‍ അവസാനിക്കേണ്ട മൂന്നുവര്‍ഷത്തെ കാലാവധി 2024 ജൂണ്‍ വരെ നീട്ടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com