

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കള്ളന്മാരുടെ സർദാർ', 'കമാൻഡർ ഇൻ തീഫ്' എന്നിങ്ങനെ വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എടുത്ത ക്രിമിനൽ അപകീർത്തി കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. കേസിൽ മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ചോദ്യം ചെയ്തും നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി കോടതി തള്ളി.
ബിജെപി പ്രവർത്തകൻ നൽകിയ അപകീർത്തി പരാതി നിലനിൽക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് നിതിൻ ബോർക്കറുടെ സിംഗിൾ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
തന്റെ പ്രസ്താവനയിലോ ട്വീറ്റിലോ ബിജെപിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും, പരാതി നൽകാൻ അർഹതയുള്ള കൃത്യമായ ഒരു വ്യക്തിഗണത്തെയോ പാർട്ടിയെയോ ലക്ഷ്യമിട്ടല്ല സംസാരിച്ചതെന്നുമുള്ള മുതിർന്ന അഭിഭാഷകൻ സുദീപ് പാസ്ബോള വഴിയുള്ള രാഹുൽ ഗാന്ധിയുടെ വാദം കോടതി തള്ളി.
രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപി വ്യക്തമായ ഘടനയുള്ള ഒരു സംഘടനയാണെന്ന് ശശി തരൂരിന്റെ കേസിലെ ഡൽഹി ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ബിജെപിയിലെ പ്രധാന അംഗവും നേതാവുമായ പ്രധാനമന്ത്രിയെ 'കമാൻഡർ ഇൻ തീഫ്' എന്ന് വിളിക്കുന്നത് പാർട്ടി നേതൃത്വത്തിന് മാത്രമായി പരിമിതപ്പെടുത്താൻ പ്രാഥമികമായി കഴിയില്ലെന്നും പരാമർശം സംഘടനയിലെ അംഗങ്ങളെ എങ്ങനെ ബാധിച്ചുവെന്നത് വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രണ്ട് പതിറ്റാണ്ടിലേറെയായി പാർട്ടിയുടെ സജീവ പ്രവർത്തകനായ മഹേഷ് ശ്രീശ്രീമൽ എന്ന ബിജെപി പ്രവർത്തകനാണ് രാഹുൽ ഗാന്ധിക്കെതിരെ മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ അപകീർത്തി പരാതി ഫയൽ ചെയ്തത്. പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവനെന്ന് വിളിച്ചതിലൂടെ ബിജെപിയിലെ എല്ലാ പ്രവർത്തകരെയും കള്ളന്മാരായി ചിത്രീകരിക്കുകയും പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തുകയുമാണ് ചെയ്തതെന്നായിരുന്നു പരാതിക്കാരന്റെ വാദം.
ഹർജിയിൽ വിചാരണ നേരിടാതെ തന്നെ നടപടികൾ റദ്ദാക്കാനാകില്ലെന്നും മാനനഷ്ടക്കേസിന്റെ ഘടകങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നത് വിചാരണയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറൽ ഡോ. മിലിന്ദ് സാഥെയും കോടതിയിൽ വാദിച്ചു. കോടതി ഹർജി തള്ളിയതോടെ മജിസ്ട്രേറ്റ് കോടതിയിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി വിചാരണ നടപടികൾ നേരിടേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates