മുംബൈ: "മകൾ വളരുമ്പോൾ പിതാവിന്റെ മടിത്തട്ടിൽ നിന്ന് മാറിയേക്കാം, എന്നാൽ ആ ഹൃദയത്തിൽ നിന്ന് അവൾ ഒരിക്കലും അകലില്ല," പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സ്വന്തം മകളെ ഒരു പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതിനേക്കാൾ ഞെട്ടിക്കുന്നതും ഹീനവുമായ മറ്റൊരു കുറ്റകൃത്യം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. തനിക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് 43-കാരനായ പ്രതി സമർപ്പിച്ച അപ്പീൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ ഉർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
താവഴി മകളെ എപ്പോഴും വഴക്കുപറയാറുള്ളതിനാൽ തന്നെ ഈ കേസിൽ കള്ളക്കഥയുണ്ടാക്കി കുടുക്കിയതാണെന്നായിരുന്നു പ്രതിയുടെ പ്രധാന വാദം. എന്നാൽ കോടതി ഈ വാദങ്ങളെ പൂർണ്ണമായി തള്ളി. ഇരയായ പെൺകുട്ടി അതികഠിനമായ മാനസിക ആഘാതത്തിലൂടെയാണ് കടന്നുപോയതെന്നും, സ്വന്തം പിതാവ് തന്നെ പ്രതിയായതിനാലാണ് വിവരം മറ്റാരോടും തുറന്നുപറയാൻ കുട്ടി ഭയന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
"ഒരു കുട്ടിക്ക് തന്റെ പിതാവിനോടുള്ള വിശ്വാസമാണ് ഇവിടെ പ്രതി തകർത്തത്. സ്വന്തം കുട്ടിയുടെ സംരക്ഷകനാകേണ്ട പ്രതി തന്നെ അവളുടെ ജീവിതം നശിപ്പിച്ചു. നിസ്സഹായയായ ആ പെൺകുട്ടിയുടെ ആത്മാവിനെയാണ് അവൻ ഇല്ലാതാക്കിയത്. ബലാത്സംഗം എന്നത് കേവലം ഒരു ശാരീരിക അക്രമം മാത്രമല്ല, അത് ഇരയുടെ വ്യക്തിത്വത്തെ തന്നെ പൂർണ്ണമായി തകർക്കുന്ന ഒന്നാണ്. ഇരയുടെ മേലുള്ള തന്റെ പദവിയും സ്വാധീനവും ദുരുപയോഗം ചെയ്ത്, സ്വന്തം കാമം തീർക്കാൻ പ്രതി നടത്തിയ ക്രൂരമായ വേട്ടയാടലാണിത്," കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ ഭാവി സാധ്യതകളെപ്പോലും അപകടത്തിലാക്കുന്ന മായാത്ത ഒരു വലിയ വടുവുമായാണ് അവൾക്ക് ഇനി ജീവിക്കേണ്ടി വരികയെന്നും കോടതി കൂട്ടിച്ചേർത്തു.
2021 ഏപ്രിൽ മാസത്തിലാണ് ഈ ക്രൂരത പുറംലോകമറിയുന്നത്. 12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി ഏഴുമാസം ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. തുടർന്ന് ഡോക്ടർമാരോടാണ് പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന വിവരം പെൺകുട്ടി തുറന്നുപറഞ്ഞത്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ ഡിഎൻഎ പരിശോധനയിൽ പ്രതി തന്നെയാണ് കുട്ടിയുടെ ജൈവിക പിതാവെന്ന് നൂറുശതമാനം തെളിയുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതിയുടെ അപ്പീൽ തള്ളിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates