

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട മുഴുവൻ ഫീൽഡ്‌തല ഓഡിറ്റും നിർത്തിവയ്‌ക്കാൻ സിഎജി നിർദേശം. 2023–24 വർഷത്തെ ഓഡിറ്റ് പദ്ധതി വ്യക്തമാക്കിക്കൊണ്ട് മഹാരാഷ്ട്ര പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ബന്ധപ്പെട്ടവർക്കു നൽകിയ കത്തിന്റെ പകർപ്പിലാണ് ഇക്കാര്യമുള്ളത്. സിഎജിയിൽ നിന്നുള്ള ഇ മെയിലിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റ് ജോലികൾ നിർത്തിവയ്ക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.
കേന്ദ്രസർക്കാർ വാക്കാൽ നൽകിയ നിർദേശത്തെ തുടർന്നായിരിക്കാം ഇത്തരത്തിലൊരു തീരുമാനമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി ദ്വാരക എക്സ്‌പ്രസ് ഹൈവേ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളിലെ അഴിമതി സിഎജി റിപ്പോർട്ടുകളിലൂടെ പുറത്തു വന്നിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഇത് ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി. തുടർന്ന് സിഎജിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഫീൽഡ്തല ഓഡിറ്റിങ് നിർത്താനുള്ള നിർദേശം.
ഓഡിറ്റിങ് പൂർത്തിയായ റിപ്പോർട്ടുകളിൽ സിഎജി ഒപ്പിടുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.യുപിഎ സർക്കാരിന്റെ കാലത്തു 2ജി അഴിമതി, കൽക്കരി പാടം വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും വരാനിരിക്കെ കേന്ദ്രസർക്കാരിനെതിരെ ഇത്തരം റിപ്പോർട്ടുകൾ വരുന്നത് തടയുകയാണ് നടപടികൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ സിഎജി നിഷേധിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
