50 ലക്ഷം കൈക്കൂലി: ആര്‍മി കേണലിനെ അറസ്റ്റ് ചെയ്ത് സിബിഐ, പുറത്തായത് വന്‍ അഴിമതി

എംഎസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യയിലുടനീളമുള്ള പ്രതിരോധ സ്ഥാപനങ്ങളിലേക്ക് വിവിധ സാധനങ്ങള്‍ തട്ടിപ്പ് കാണിച്ച് വിതരണം ചെയ്തു.
CBI
CBI Charges Army Colonel, 5 Others In Rs 50 Lakh Bribery Caseഫയല്‍
Updated on
2 min read

മുംബൈ: കൊല്‍ക്കത്തയില്‍ കൈക്കൂലിക്കേസില്‍ കരസേന കേണല്‍ അറസ്റ്റില്‍. 50 ലക്ഷം കൈക്കൂലി വാങ്ങിയ കേസിലാണ് കേണല്‍ ഹിമാന്‍ഷു ബാലിയേയും ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നാല് പേരെയും സിബിഐ അറസ്റ്റ് ചെയ്തത്.

പ്രതിരോധ ടെന്‍ഡറുകളില്‍ കൃത്രിമം കാണിക്കുക, ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുക, വന്‍തോതില്‍ കൈക്കൂലി വാങ്ങി അമിത തുകയുടെ ബില്ലുകള്‍ പാസാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയ ഒരു ശൃംഖലയാണ് ഇതോടെ പുറത്ത് വന്നത്.

ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം 1988 (2018ല്‍ ഭേദഗതി ചെയ്തത്) ലെ സെക്ഷന്‍ 7, 8, 9, 10 എന്നിവ പ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍

കേണല്‍ ഹിമാന്‍ഷു ബാലി - ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ്, ഈസ്റ്റേണ്‍ കമാന്‍ഡ്, ഫോര്‍ട്ട് വില്യം, കൊല്‍ക്കത്ത.

അക്ഷത് അഗര്‍വാള്‍ - എം/എസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡ് (കാണ്‍പൂര്‍) ഓപ്പറേറ്റര്‍.

മായങ്ക് അഗര്‍വാള്‍- 34, കരിയപ്പ റോഡ്, കാണ്‍പൂര്‍ കാന്റ് (അക്ഷത് അഗര്‍വാളിന്റെ പിതാവ്).

അശുതോഷ് ശുക്ല - ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേറ്റ്/അക്ഷത് അഗര്‍വാളിന്റെ ഡ്രൈവര്‍.

നരേഷ് പാല്‍- ഡല്‍ഹി സ്വദേശി

തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിരോധ ഉദ്യോഗസ്ഥരേയും സ്വകാര്യ വ്യക്തികളേയും ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

CBI
വിമാനത്താവളത്തിന് പേരിടുന്നതാണോ കോടതിയുടെ ജോലി?; പേരുമാറ്റ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പണത്തിന് പകരം ടെന്‍ഡറുകള്‍

സിബിഐ പറയുന്നതിന് അനുസരിച്ച് എംഎസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യയിലുടനീളമുള്ള പ്രതിരോധ സ്ഥാപനങ്ങളിലേക്ക് വിവിധ സാധനങ്ങള്‍ തട്ടിപ്പ് കാണിച്ച് വിതരണം ചെയ്തു.

അക്ഷത് അഗര്‍വാളും അദ്ദേഹത്തിന്റെ പിതാവ് മായങ്ക് അഗര്‍വാളും ചേര്‍ന്ന്, നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ലാഭകരമായ കരാറുകള്‍ ഉറപ്പാക്കുന്നതിനായി ഫോര്‍ട്ട് വില്യമിലെ കേണല്‍ ഹിമാന്‍ഷു ബാലിയുമായി ചേര്‍ന്നാണ് ഈ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ആരോപണം.

ഈ ഒത്തുകളി ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും കാരണമായി. സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍:

തങ്ങള്‍ക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ടെന്‍ഡറുകള്‍ നല്‍കുന്നതിനായി മത്സര ലേലം ബോധപൂര്‍വ്വം അട്ടിമറിക്കുക.

സൈനിക ആവശ്യങ്ങള്‍ക്കായി ഗുണനിലവാരമില്ലാത്ത സാമ്പിളുകള്‍ക്ക് അനുമതി നല്‍കുക.

കുടിശ്ശികയുള്ളതും തുക കൂട്ടി കാണിച്ചതുമായ സാമ്പത്തിക ബില്ലുകള്‍ പാസാക്കുക.

CBI
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു; വിടവാങ്ങിയത് അഴിമതിക്കറ പുരളാത്ത ജനനായകൻ

ഒരു പ്രധാന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട് 2026 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന ഒരു പ്രത്യേക ഇടപാടിനെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. 2026 ഏപ്രില്‍ 22ന് ടെന്‍ഡറിന്റെ നിയമവിരുദ്ധമായ വ്യവസ്ഥകള്‍ അന്തിമമാക്കുന്നതിനായി കേണല്‍ ബാലിയും അക്ഷത് അഗര്‍വാളും കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ ഔദ്യോഗിക സമയത്തിന് ശേഷം വ്യക്തിപരമായി കണ്ടുമുട്ടിയതായാണ് ആരോപണം. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, കേണല്‍ ബാലി വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് ടെന്‍ഡര്‍ എം/എസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡിന് ലഭിച്ചതായി പറയപ്പെടുന്നു. കേണല്‍ ബാലി അഗര്‍വാളിനെ ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന കൈക്കൂലി പണം ആവശ്യപ്പെടുകയും, തുക ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വളരെ കൂടിയ തുകയായതിനാല്‍ താല്‍ക്കാലികമായി സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പണം എത്തിക്കാന്‍ വൈകിയതില്‍ അഗര്‍വാള്‍ ക്ഷമാപണം നടത്തിയതായും സിബിഐ വ്യക്തമാക്കുന്നു. കേണല്‍ ബാലി, അഗര്‍വാളിനെ മറികടന്ന് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ കൂട്ടാളി അശുതോഷ് ശുക്ലയെ നേരിട്ട് ബന്ധപ്പെടുകയും, കൈക്കൂലി പണം നരേഷ് പാല്‍ എന്ന ഇടനിലക്കാരന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2026 മെയ് 18-ഓടെയാണ് ഈ ആസൂത്രണം അതിന്റെ അവസാന ഘട്ടത്തിലെത്തിയത്. ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മേഖലയിലെ നിയമവിരുദ്ധ ഹവാല ഇടപാടുകള്‍ വഴി ഏകദേശം 50 ലക്ഷം രൂപ കൈമാറാനുള്ള ക്രമീകരണങ്ങള്‍ അക്ഷത് അഗര്‍വാള്‍ പൂര്‍ത്തിയാക്കി. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാരില്‍ നിന്ന് പണം വാങ്ങി, കേണല്‍ ബാലിക്ക് വേണ്ടി നരേഷ് പാലിന് കൈമാറാന്‍ അശുതോഷ് ശുക്ലയെ ചുമതലപ്പെടുത്തിയതായാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ പ്രവര്‍ത്തനങ്ങള്‍ പ്രഥമദൃഷ്ട്യാ ഗുരുതരവും ജാമ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ദീര്‍ഘകാലമായി നടന്നുവരുന്ന ഈ അഴിമതിയില്‍ നിന്ന് നേട്ടമുണ്ടാക്കിയ മറ്റ് അജ്ഞാതരായ സൈനിക ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

Summary

CBI Charges Army Colonel, 5 Others In Rs 50 Lakh Bribery Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com