

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിലും വിതരണത്തിലും സംഭവിച്ച ഗുരുതരമായ പാളിച്ചകൾ ഒടുവിൽ ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ ബോർഡ് (CBSE). പുനർമൂല്യനിർണ്ണയ പ്രക്രിയയ്ക്കിടെ തന്റെ ഫിസിക്സ് പരീക്ഷാ പേപ്പർ മാറിപ്പോയതായി കാണിച്ച് വേദാന്ത് എന്ന വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായതിന് പിന്നാലെയാണ് ബോർഡിന്റെ ഈ അടിയന്തിര നടപടി. ബാധിക്കപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിച്ച് അവരുടെ മാർക്കുകൾ ഉടൻ തന്നെ പുതുക്കി നിശ്ചയിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉന്നത പഠനത്തെയും കോളേജ് പ്രവേശനത്തെയും ബാധിക്കുന്ന വിഷയമായതിനാൽ ബോർഡ് വലിയ മുൻഗണനയോടെയാണ് ഈ പരാതി കൈകാര്യം ചെയ്തത്.
സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺലൈൻ സ്ക്രിപ്റ്റ് മോണിറ്ററിംഗ് സിസ്റ്റം വഴി അപ്‌ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വേദാന്ത് എന്ന വിദ്യാർത്ഥി രംഗത്തെത്തിയത്. പരീക്ഷയ്ക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നാണ് വേദാന്തും കുടുംബവും ഫോട്ടോസ്റ്റാറ്റ് കോപ്പിക്കായി അപേക്ഷിച്ചത്. എന്നാൽ മെയ് 23-ന് ലഭിച്ച ഉത്തരക്കടലാസിന്റെ കോപ്പി കണ്ട് താൻ പൂർണ്ണമായും തകർന്നുപോയെന്നും അത് തന്റേതായിരുന്നില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥി എക്സ് (X) പ്ലാറ്റ്‌ഫോമിൽ തെളിവുകൾ സഹിതം പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി നേരിട്ട് വിദ്യാർത്ഥിക്ക് ഇമെയിൽ അയക്കുകയും ശരിയായ ഫിസിക്സ് ഉത്തരക്കടലാസ് അറ്റാച്ച് ചെയ്ത് നൽകുകയും ചെയ്തു. പുതിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പുതുക്കുമെന്നും ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.
വേദാന്തിന്റെ പരാതിക്ക് പിന്നാലെ കെമിസ്ട്രി പരീക്ഷയിലും സമാനമായ രീതിയിൽ ഉത്തരക്കടലാസ് മാറിപ്പോയതായി മറ്റൊരു വിദ്യാർത്ഥിയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഈ പരാതിയും കൃത്യമാണെന്ന് സി.ബി.എസ്.ഇ. ഇമെയിൽ വഴി വിദ്യാർത്ഥിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിന്റെയും വെരിഫിക്കേഷൻ പ്രക്രിയയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ രണ്ട് സംഭവങ്ങളും. നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിരീക്ഷിക്കാൻ സിബിഎസ്ഇ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനർമൂല്യനിർണ്ണയം, വെരിഫിക്കേഷൻ, ഫോട്ടോസ്റ്റാറ്റ് ലഭ്യമാക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates