റായ്പൂർ: ഛത്തീസ്ഗഢിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷം മുതൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും ഉൾപ്പെടെയുള്ള വൈദിക മന്ത്രങ്ങൾ ദിവസേന ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ബിജെപി സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ജൂൺ 16 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ ഈ നിയമം സംസ്ഥാന വ്യാപകമായി പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. സർക്കാരിന്റെ ഈ അടിയന്തര നീക്കത്തിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ ഭാഷയിൽ രംഗത്തെത്തിയപ്പോൾ, തീരുമാനത്തെ ന്യായീകരിച്ച് ഭരണപക്ഷമായ ബിജെപിയും കളം പിടിച്ചു.
സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപന പ്രകാരം, വിദ്യാർത്ഥികളുടെ 'ബൗദ്ധിക വികാസവും സാംസ്കാരിക ബോധവൽക്കരണവും' ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിൽ പുതിയ ദിനചര്യകൾ ഏർപ്പെടുത്തുന്നത്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഇത് കർശനമായി നടപ്പിലാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
പുതിയ സമയക്രമം അനുസരിച്ച്, രാവിലെ നടക്കുന്ന സ്കൂൾ അസംബ്ലിയിൽ ദേശീയഗാനം, ദേശീയ ഗീതം എന്നിവയ്ക്ക് പുറമെ ദീപ മന്ത്രം, സരസ്വതി വന്ദനം, ഗുരു മന്ത്രം എന്നിവയും പ്രമുഖ ചരിത്രപുരുഷന്മാരുടെ ജീവചരിത്ര പാരായണവും നിർബന്ധമായി ഉൾപ്പെടുത്തണം. ഇതിനൊപ്പം ഉച്ചഭക്ഷണത്തിന് മുൻപായി വിദ്യാർത്ഥികൾ 'ഭോജന മന്ത്രം' ജപിക്കേണ്ടതുണ്ട്. വൈകുന്നേരം സ്കൂൾ സമയം അവസാനിക്കുന്നത് സംസ്ഥാന ഗീതം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവയുടെ ആലപനത്തോടെയായിരിക്കണമെന്നും സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ രേഖയിൽ വ്യക്തമാക്കുന്നു.
സർക്കാർ സ്കൂളുകളുടെ മതേതര സ്വഭാവത്തെ പൂർണ്ണമായി തകർക്കുന്നതാണ് പുതിയ ഉത്തരവെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു മന്ദിറുകളുടെ മാതൃകയിലേക്ക് മതേതരത്വത്തോടെ പ്രവർത്തിക്കേണ്ട സർക്കാർ വിദ്യാലയങ്ങളെ എത്തിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ സുശീൽ ആനന്ദ് ശുക്ല ആരോപിച്ചു. എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട കുട്ടികൾ ഒരുമിച്ച് പഠിക്കുന്ന ഇടങ്ങളിൽ ഇത്തരം പ്രത്യേക മതപരമായ പ്രാർത്ഥനകൾ അടിച്ചേൽപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ഈ ഉത്തരവിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് വിവിധ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates