

ന്യൂഡൽഹി: ചൈനയുടെ ഈ വർഷത്തെ ഔദ്യോഗിക ഭൂപടത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമായി ചിത്രീകരിച്ച ഭൂപടം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അതിർത്തി പ്രശ്‌നങ്ങൾ വീണ്ടും സങ്കീർണമാക്കുന്നതാണ് ചൈനയുടെ നിലപാടെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അരുണാചൽ പ്രദേശ്, അക്‌സായ് ചിൻ, തയ്‌വാൻ, ദക്ഷിണ ചൈനാക്കടൽ തുടങ്ങിയ സ്ഥലങ്ങൾ തങ്ങളുടെ പ്രദേശമായി കാണിച്ചുള്ള ഭൂപടമാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായാണ് ചൈന ഡെയ്‍ലി പത്രം റിപ്പോർട്ട് ചെയ്തത്.
ഇത് ആദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. "ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ഇതിനകം അപലപിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങൾ പറഞ്ഞിരുന്നു. ഇതേപോലെ കണ്ടുപിടിച്ച പേരുകൾ അടിച്ചേൽപ്പിക്കുന്നത് യാഥാർഥ്യത്തെ മാറ്റില്ല", അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates