

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ സഖ്യത്തിന്റെ ദയനീയ പരാജയത്തിനൊപ്പം രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ പ്രചാരണങ്ങള്‍ക്ക് ഏറ്റ തിരിച്ചടി കൂടിയായി. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ബിജെപി വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന രാഹുല്‍ ആരോപണം ജനം വിലയ്‌ക്കെടുത്തില്ലെന്നതുകൂടി വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ഓഗസ്റ്റ് 17-ന് സസാറാമില്‍ നിന്നുതുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറിലെ 25 ജില്ലകളിലെ 110 മണ്ഡലങ്ങളിലൂടെ 1300-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാഹുല്‍ ഗാന്ധി യാത്ര നടത്തിയ റൂട്ടില്‍ ഒരിടത്തുപോലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. നിലവില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വാല്‍മീകി നഗര്‍, കിഷന്‍ ഗഞ്ച്, മണിഹാരി, ബെഗുസരായി എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2023-ലെ തെലങ്കാന തെരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര സഹായകമായെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരത്തുല്‍. 2022നും 2024നും ഇടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ 'ഭാരത് ജോഡോ' യാത്ര റൂട്ടുകളില്‍ 41 സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുമായി. എന്നാല്‍ ബിഹാറില്‍ ഇത്തരമൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഭൂരിപക്ഷം സീറ്റുകളിലും എന്‍ഡിഎ മുന്നേറി.
നിലവില്‍ ബിജെപി 93 സീറ്റുകളിലും ജെഡിയു 82 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇരു പാര്‍ട്ടികളും 101 സീറ്റുകളിലാണ് മത്സരിച്ചത്. മറ്റ് സഖ്യകക്ഷികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) മത്സരിച്ച 28 സീറ്റുകളില്‍ 22-ലും മുന്നിലാണ്. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എം 6-ല്‍ 4 സീറ്റുകളിലും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം 6-ല്‍ 5 സീറ്റുകളിലും മുന്നിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates