കൊല്‍ക്കത്ത: വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു സുരക്ഷാസേനയുടെ ലക്ഷ്യമെങ്കില്‍ കാലിലായിരുന്നു വെടിവെക്കേണ്ടിയിരുന്നത്. മരിച്ചവരുടെ നെഞ്ചിലാണ് വെടിയേറ്റത്. അതിനാല്‍ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്ന് മമത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. .
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിന് പിന്നാലെ കൂച്ച് ബിഹാറിലെ സിതല്‍കൂച്ചി നിയോജകമണ്ഡലത്തിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂര്‍ നേരത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനേയും മമത രൂക്ഷമായി വിമര്‍ശിച്ചു.
ദുരന്തം നേരിട്ടവരുടെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും താന്‍ സന്ദര്‍ശിക്കുന്നത് തടയാനാണ് കമ്മിഷന്റെ ഉത്തരവെന്ന് മമത പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മമത മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ചു. 72 മണിക്കൂര്‍ സമയപരിധി പൂര്‍ത്തിയായാലുടനെ തന്നെ സിതല്‍കൂച്ചിയിലെത്തുമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സ്വന്തം തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ധനസഹായം നല്‍കുമെന്നും മമത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates