ചെന്നൈ: അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കു വധശിക്ഷ നൽകണമെന്നു മദ്രാസ് ഹൈക്കോടതി. നെല്ല് സംഭരണത്തിനിടെ കർഷകനിൽ നിന്നു കൈക്കൂലി ചോദിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരായ ഹർജി പരിഗണിക്കുന്നതിനിടെയാണ് അഴിമതി അവസാനിക്കണമെങ്കിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്ത് നെല്ല് സംഭരണത്തിനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ആവശ്യവുമായാണ് ചെന്നൈ സ്വദേശിയായ സൂര്യപ്രകാശ് ഹർജി നൽകിയത്. ഒരു ചാക്ക് നെല്ല് സംഭരിക്കുന്നതിന് നാൽപത് രൂപ എന്ന നിരക്കിൽ കർഷകരിൽ നിന്ന് ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്. തമിഴ്നാട്ടിൽ അഴിമതി അർബുദം പോലെ വ്യാപിക്കുകയാണെന്നും ഇതു തടയാൻ കർശന നടപടി വേണമെന്നു ജസ്റ്റിസ് കൃപാകരൻ, ജസ്റ്റിസ് പുകഴേന്തി എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിലെ ക്രമക്കേടിന്റെ പേരിൽ 105 ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തു കൃഷി അനാഥമായെന്നും ആരും ഗൗനിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ട കോടതി ഹർജി വാദം കേൾക്കുന്നതിനായി മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates