

ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പത്തും ഏഴും വയസുള്ള ആണ്‍മക്കളേയും ജീവനോടെ കത്തിച്ചുകൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ധാരാ സിങ് ജയിൽ മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. ധാരാസിങിന്റെ ശിക്ഷാ ഇളവ് ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഒഡിഷ സര്‍ക്കാരിന് സുപ്രീംകോടതി ഓഗസ്റ്റ് 19 വരെ സമയം അനുവദിച്ചു. സ്വാതന്ത്ര്യദിനത്തിന് മുമ്പായി അദ്ദേഹത്തെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണിത്.
ശിക്ഷാ കാലാവധി കുറയ്ക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാന്‍ ശിക്ഷാ അവലോകന ബോര്‍ഡ് ഇതിനകം യോഗം ചേര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ വിലാസം വേരിഫൈ ചെയ്യുന്നതിനായി കുറച്ചുകൂടി സമയം ആവശ്യമാണെന്നും ഒഡിഷ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഓഗസ്റ്റ് 19-ലേക്ക് മാറ്റിവെച്ച ബെഞ്ച്, 'ഇതിനിടയില്‍, കമ്മിറ്റി അതിന്റെ തീരുമാനമെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' എന്ന് വ്യക്തമാക്കി. ധാരാ സിങ് പരോളില്ലാതെ 26 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അവിടെ നല്ല നടപ്പായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ധാരാ സിങ് പ്രതീക്ഷയിലാണെന്ന് കഴിഞ്ഞ വര്‍ഷം മോചിതനായ സഹപ്രതി മഹേന്ദ്ര ഹേംബ്രാം പറഞ്ഞു. ഇയാളും നല്ല നടപ്പിനെത്തുടര്‍ന്നാണ് ജയില്‍ മോചിതനായത്.
മുന്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ ധാരാ സിങിന് ഇപ്പോള്‍ 62 വയസ്സുണ്ട്. 1999 ജനുവരി 22-ന് കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തിലെ പള്ളിക്ക് സമീപം സ്റ്റെയിന്‍സിന്റെ സ്റ്റേഷന്‍ വാഗണ്‍ വാഹനത്തിന് തീയിട്ട ജനക്കൂട്ടത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. 58-കാരനായ മിഷനറിയെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെയും ജീവനോടെ കത്തിച്ചുകൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഔരയ്യ ജില്ല സ്വദേശിയായ ധാരാ സിങ് നിലവില്‍ ഒഡീഷയിലെ കിയോഞ്ജര്‍ ജയിലിലാണ് കഴിയുന്നത്. 2000ത്തിലാണ് ഇയാള്‍ ജയിലിലാവുന്നത്. ഒഡിഷയുടെ 2022-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വധശിക്ഷ ജീവപര്യന്തമായി ചുരുക്കപ്പെട്ട ഏതൊരു തടവുകാരനും 25 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയാല്‍, ബോര്‍ഡിന്റെ ശുപാര്‍ശയ്ക്കും സംസ്ഥാനത്തിന്റെ അംഗീകാരത്തിനും വിധേയമായി ശിക്ഷാ ഇളവിന് അര്‍ഹതയുണ്ട്.
സ്റ്റെയിന്‍സ് കൊലക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 18 പ്രതികളാണുണ്ടായിരുന്നത്. 2003-ല്‍ വിചാരണ കോടതി ധാരാ സിങിനും മറ്റ് 12 പേര്‍ക്കും ശിക്ഷ വിധിച്ചു. ധാരാ സിംങിന് വധശിക്ഷയും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒറീസ്സ ഹൈക്കോടതി ധാരാ സിങിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും, ഹേംബ്രാമിന്റെ ജീവപര്യന്തം ശരിവെക്കുകയും ബാക്കി പ്രതികളെ വെറുതെ വിടുകയും ചെയ്തു. തുടര്‍ന്ന് 2011-ല്‍ സുപ്രീംകോടതി ധാരാ സിങിന്റെയും ഹേംബ്രാമിന്റെയും ജീവപര്യന്തം ശിക്ഷ ശരിവെക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates