

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മുഫ്തി ഇർഫാൻ അഹമ്മദ് വാഗെ, അദീൽ അഹമ്മദ് റാത്തർ, മുസമ്മിൽ ഷക്കീൽ ഗനായ്, ഷഹീൻ സയീദ് എന്നിവരെ 10 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായാണ് പട്യാല ഹൗസ് കോടതിയാണ് 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. ഡൽഹി സ്ഫോടനത്തിനു മുൻപ് വൈറ്റ് കോളർ ഭീകരസംഘവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തവരെയാണ് ഇപ്പോൾ എൻഐഎ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയത്.
പുൽവാമയിൽ നിന്നുള്ള ഡോ. മുസമ്മിൽ ഷക്കീൽ ഗനായ്, അനന്ത്‌നാഗിൽ നിന്നുള്ള സഹാറൻപരിൽ മെഡിക്കൽ പ്രാക്ടീഷണറായി പ്രവർത്തിച്ച അദീൽ അഹമ്മദ് റാത്തർ, ലഖ്‌നൗവിൽ നിന്നുള്ള ഡോ. ഷഹീൻ സയീദ്, ഷോപ്പിയാനിൽ നിന്നുള്ള മുഫ്തി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരാണ് ഇവരെന്ന് ഏജൻസി തിരിച്ചറിഞ്ഞു. പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ശ്രീനഗറിൽ നിന്നു കസ്റ്റഡിയിലെടുത്തു. നിരവധി നിരപരാധികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ ഇവർക്കെല്ലാം പ്രധാന പങ്കുണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തിയെന്നും വക്താവ് പറഞ്ഞു.
മുസമ്മിൽ, അദീൽ, ഷഹീൻ എന്നിവർ ഫരീദാബിദിലെ അൽ ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച് സെന്ററിലെ ജീവനക്കാരായിരുന്നു. കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് എന്നിവയുൾപ്പെട്ട ഒരു വൈറ്റ് കോളർ ഭീകര സംഘത്തിന്റെ ഭാഗമാണ് ഇവരെന്നു സംശയിക്കുന്നതായും എൻഐഎ പറയുന്നു.
വൈറ്റ് കോളർ ഭീകര സംഘമെന്നു പൊലീസ് വിശേഷിപ്പിച്ച സംഘത്തിലെ മൂന്ന് പേരാണ് ആദ്യം പിടിയിലായത്. പിന്നീട് എട്ട് പേർ കൂടി അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2,900 കിലോ ഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതു കണ്ടെടുത്ത് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം രാജ്യത്തെ ഞെട്ടിച്ച സ്ഫോടനം അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates