മുംബൈ: മഹാരാഷ്ട്രയിൽ ആഭ്യന്തരം, ധനകാര്യം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്. സത്യപ്രതിജ്ഞ ചെയ്ത് ഏഴ് ആഴ്ച പിന്നിട്ട ശേഷമാണ് വകുപ്പുകളിൽ തീരുമാനമായത്. ധനത്തിനൊപ്പം പ്ലാനിങ് വകുപ്പും നിയമം, ജലവിഭവം, ഭവനനിർമാണം, ഊർജ വകുപ്പുകളും ഫഡ്നാവിസ് കൈകാര്യം ചെയ്യും.
നഗരവികസന വകുപ്പും പിഡബ്ല്യുഡിയുമാണ് മുഖ്യമന്ത്ര് ഏക്നാഥ് ഷിൻഡെയ്ക്ക്. പൊതുഭരണം, ഐടി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ഗതാഗതം, മാർക്കറ്റിങ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷൽ അസിസ്റ്റൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ, ദുരന്തനിവാരണം, മണ്ണ് – ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ – വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാർക്ക് വിഭജിച്ചു നൽകാത്ത വകുപ്പുകളും നിലവിൽ ഷിൻഡെയുടെ കീഴിൽ തന്നെയാണ്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ പലതും നഷ്ടപ്പെടും.
ബിജെപി മന്ത്രിയായ വിഖെ പാട്ടീലാകും പുതിയ റവന്യൂ മന്ത്രി. വനം വകുപ്പ് സുധീൻ മുംങ്ഗാതിവറിനാണ്. മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഷിൻഡെ ക്യാമ്പിലെ ദീപക് കേസർകറിനു ലഭിച്ചു. അബ്ദുൽ സത്താറാണ് കൃഷി മന്ത്രി.
സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങൾക്കു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞത്. ബിജെപി, ഷിൻഡെ ക്യാമ്പുകളിൽ നിന്ന് ഒൻപത് പേരെ വീതം കൂട്ടി 18 പേരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇവരുടേത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഇപ്പോഴാണ് പുറത്തുവന്നത്.
രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിൽ കൂടുതൽ പേർക്കു പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് ഷിൻഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. ആകെയുള്ള 287 എംഎൽഎമാരിൽ 106 പേരാണ് ബിജെപിക്ക്. 55 ശിവസേന എംഎൽഎമാരിൽ 40 പേർ ഷിൻഡെയ്ക്ക് ഒപ്പവുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates