

ചെന്നൈ: തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറയിൽ സിപിഐ, സിപിഎം പാർട്ടി നേതാക്കളുടെയും അംഗങ്ങളുടെയും കണക്കെടുക്കാൻ വിവാദ ഉത്തരവിറക്കിയ തഹസിൽദാർ എം. അയ്യാസാമിയെ തമിഴ്‌നാട് സർക്കാർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നേരിടുന്നതിനായി ചെന്നൈയിലെ റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർക്ക് മുൻപാകെ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. തഹസിൽദാറുടെ ഉത്തരവ് അടിയന്തരമായി പിൻവലിച്ചതായി ഡിണ്ടിഗൽ ജില്ലാ കളക്ടർ അറിയിച്ചു.
കുജിലിയമ്പാറ താലൂക്കിന് കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലുമുള്ള സിപിഐ, സിപിഎം പാർട്ടികളിലെ ഭാരവാഹികളുടെയും അംഗങ്ങളുടെയും പേരും വിലാസവും പൂർണ്ണ വിവരങ്ങളും അടിയന്തരമായി ശേഖരിച്ച് വൈകുന്നേരത്തിനകം സമർപ്പിക്കാനായിരുന്നു തഹസിൽദാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടി തഹസിൽദാർമാർ, സോണൽ സബ് തഹസിൽദാർമാർ, റവന്യൂ ഇൻസ്പെക്ടർമാർ, വില്ലേജ് അസിസ്റ്റന്റുമാർ എന്നിവർക്കായിരുന്നു ഈ നിർദ്ദേശം. കൃത്യസമയത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും ഉത്തരവിലുണ്ടായിരുന്നു. ഇന്നലെലായിരുന്നു ഈ ഉത്തരവ് പുറത്തുവന്നത്.
വിചിത്രമായ സർക്കാർ സർക്കുലറിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഡിണ്ടിഗലിൽ നിന്നുള്ള സിപിഎം എംപി ആർ. സച്ചിതാനന്ദം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നിരോധനമുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകാലത്തോ ക്രിമിനൽ ട്രൈബ്സ് ആക്ട് നിലനിന്നിരുന്ന ഇരുണ്ട കാലഘട്ടത്തിലോ പോലും ഒരു റവന്യൂ ഉദ്യോഗസ്ഥനും ഇത്തരമൊരു ജനാധിപത്യവിരുദ്ധമായ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് എംപി വിമർശിച്ചു.
ഇത്തരമൊരു വിചിത്രമായ ഉത്തരവ് തഹസിൽദാർ പുറപ്പെടുവിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെ ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates