

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം ആയിരത്തിൽ നിന്നു രണ്ടായിരമാക്കും എന്നതുൾപ്പെടെ നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് ഡിഎംകെ പത്രികയിൽ മുന്നോട്ടു വയ്ക്കുന്നത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്.
വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടുമെന്നും വാഗ്ദാനമുണ്ട്. സാധാരണയായി ഡിഎംകെ പ്രകടന പത്രിക 'ഹീറോ' ആണെങ്കിൽ ഇത്തവണ 'സൂപ്പർ സ്റ്റാറാ'ണെന്നു സ്റ്റാലിൻ അവകാശപ്പെട്ടു.
ടെലിവിഷൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പുതിയതായി വാങ്ങാനോ മാറ്റി വാങ്ങാനോ ഉപയോഗിക്കാവുന്ന 8,000 രൂപയുടെ കൂപ്പൺ നൽകുന്ന 'ഇല്ലത്തരസി' പദ്ധതിയാണ് പത്രികയിലെ ശ്രദ്ധേയ വാഗ്ദാനങ്ങളിൽ മറ്റൊന്ന്. സ്വയം സഹായ സംഘാംഗങ്ങളായ സ്ത്രീകൾക്ക് സബ്സിഡിയോടെ ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ അടക്കമുള്ള വാഗ്ദാനങ്ങളുമുണ്ട്.
വയോജന പെൻഷൻ 1,200ൽ നിന്നു രണ്ടായിരകമാക്കും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500ൽ നിന്നു 2,500 ആക്കും. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2030ഓടെ എല്ലാ ജില്ലകളിലും നിയോ ടൈഡൽ പാർക്കുകൾ സ്ഥാപിക്കും. ഫാക്ടറികൾ ധാരാളമുള്ള ഇടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് സഹയാമായി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും.
ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകും. സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates