ഡല്‍ഹിയിലെ 'ലേഡി ഡോണ്‍', സോയ ഖാന്‍ അറസ്റ്റില്‍; പിടിക്കപ്പെടുമ്പോള്‍ കൈവശം ഒരു കോടി വിലമതിക്കുന്ന ഹെറോയിന്‍

33 കാരിയായ സോയ കുറച്ചുനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവ് ജയിലിലായതിന് ശേഷം ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു.
സോയ ഖാന്‍
സോയ ഖാന്‍
Updated on
1 min read

ന്യൂഡല്‍ഹി: വര്‍ഷങ്ങളോളം പൊലീസിന്റെ കൈയില്‍ പെടാതെ വിലസുകയായിരുന്ന ഡല്‍ഹിയിലെ 'ലേഡി ഡോണ്‍' പിടിയില്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിന്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്ന് വിതരണത്തിനായി എത്തിച്ചതായിരുന്നു ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ വെച്ചാണ് സോയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

33 കാരിയായ സോയ കുറച്ചുനാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഭര്‍ത്താവ് ജയിലിലായതിന് ശേഷം ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്. സോയ ഇയാളുടെ രണ്ടാം ഭാര്യയാണ്. 2017ലാണ് സോയ ഹാഷിമിനെ വിവാഹം കഴിക്കുന്നത്. സോയയുടെ രണ്ടാം വിവാഹമാണ്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അയല്‍വാസികളായ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

ബാബ ജയിലിലായതോടെ ഗുണ്ടാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സോയ ഏറ്റെടുത്തു. ഇടയ്ക്കിടക്ക് ജയിലില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്ന സോയക്ക് കൃത്യമായി നിര്‍ദേശങ്ങളും നല്‍കിയിരുന്നു. തീഹാര്‍ ജയിലിലെത്തുന്ന സോയ പ്രത്യേക കോഡ് ഭാഷയിലാണ് ഭര്‍ത്താവുമായി സംസാരിച്ചിരുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറിനെ പോലെയായിരുന്നു ബാബയുടെ ഗ്യാങില്‍ സോയ.

കള്ളക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സോയ നിരന്തരം ഏര്‍പ്പെട്ടിരുന്നു. എപ്പോഴും വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുകയും ബ്രാന്‍ഡഡ് സാധനങ്ങള്‍ മാത്രം ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നയാണ് സോയ. ആഡംബര പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ള സോയ സോഷ്യല്‍മീഡിയല്‍ സജീവമായിരുന്നു. നാദിര്‍ഷാ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കും സോയ അഭയം നല്‍കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്1 ഏരിയയിലെ ജിം ഉടമയായ ഷാ വെടിയേറ്റു മരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സ്‌പെഷ്യല്‍ സെല്ലിന്റെ ലോധി കോളനിയിലെ ഓഫീസില്‍ വെച്ച് ഇവരെ ചോദ്യം ചെയ്തിരുന്നു.

കിമിനല്‍ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത്. മനുഷ്യക്കടത്ത് സംഘത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2024ല്‍ സോയയുടെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ലഹരിമരുന്ന് ശൃംഖലയുമായി സോയയുടെ പിതാവിനും ബന്ധമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com