

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 661 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിൽ തുടർനടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെതിരായ (എജെഎല്‍) കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് കേസില്‍ ആരോപണം നേരിടുന്നത്.
വെള്ളിയാഴ്ച മൂന്ന് സ്ഥലങ്ങളില്‍ നോട്ടീസ് പതിച്ചതായി ഇഡി പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി ഐടിഒയില്‍ സ്ഥിതി ചെയ്യുന്ന ഹെറാള്‍ഡ് ഹൗസ്, മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ പരിസരം, ലഖ്നൗവിലെ ബിഷേശ്വര്‍ നാഥ് റോഡിലുള്ള എജെഎല്‍ കെട്ടിടം എന്നിവയാണ് ഇവ.
2023 നവംബറിൽ, ഡൽഹി മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിൽ നിലവില്‍ സ്ഥിതി ചെയ്യുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടിസ് നൽകിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടകയും ഇ.ഡിയിൽ നേരിട്ട് നിക്ഷേപിക്കാനാണ് നിർദേശം
ജവാഹര്‍ലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012-ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നതാണ് കേസിന്റെ തുടക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
