ന്യൂഡൽഹി : വിവാദ കൃഷി നിയമങ്ങൾ സംബന്ധിച്ച് കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച ഇന്ന് നടക്കും. വിജ്ഞാൻ ഭവനിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും കർഷക സംഘടനാ പ്രതിനിധികളുമായി ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് ചർച്ച നടക്കുക. നിയമങ്ങൾ പിൻവലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കിൽ, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്.
കരിനിയമങ്ങൾ പിൻവലിച്ച് സമരം അവസാനിപ്പിച്ചില്ലെങ്കിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഔദ്യോഗിക പരേഡിനുശേഷം സമാന്തര പരേഡ് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പരമാവധി കർഷകരെ വരുംദിവസങ്ങളിൽ ഡൽഹി അതിർത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കർഷകർ 25നു ഡൽഹിയിലേക്കു കടക്കും.
ഇന്നലെ നടന്ന ട്രാക്ടർ മാർച്ചുകളിൽ 5000ൽപരം ട്രാക്ടർ നിരന്നുവെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ പട്ടണങ്ങളിലും ട്രാക്ടർ റാലികൾ നടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates