

ഗാന്ധിനഗർ: ലോകത്തിലെ ഏഷ്യൻ സിംഹങ്ങളുടെ ഒരേയൊരു സ്വാഭാവിക വാസസ്ഥലമായ ഗുജറാത്തിലെ പ്രശസ്തമായ ഗിർ വനമേഖലയിൽ വൻ ആശങ്ക പരത്തിക്കൊണ്ട് നാല് സിംഹക്കുട്ടികൾ ചത്തു. മാരകമായ ഇൻഫെക്ഷൻ ബാധിച്ചാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. രോഗം മറ്റുള്ളവയിലേക്ക് പടരുന്നത് തടയാൻ വനം വകുപ്പ് അധികൃതർ വനമേഖലയിലെ 17 മുതിർന്ന സിംഹങ്ങളെ അടിയന്തിരമായി ഐസൊലേഷനിലേക്ക് (Isolation) മാറ്റി പ്രത്യേക ആരോഗ്യ നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. വനമേഖലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബുധനാഴ്ച ഗാന്ധിനഗറിൽ വനം-പരിസ്ഥിതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചുചേർത്തു. ഗിർ വനമേഖലയിലെ വിവിധ ഭാഗങ്ങളിലായാണ് സിംഹക്കുട്ടികൾ ചത്തതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗിർ ഗാഥഡ, ബാബരിയ എന്നീ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള സിംഹങ്ങളെ നിലവിൽ വനം വകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിനോദ് റാവു മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിൽ മറ്റ് സിംഹങ്ങളിൽ പുതിയ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അമ്രേലി, ഭാവ്‌നഗർ ജില്ലകളിലെ മഹ്‌സുലി മേഖലയിലുള്ള മുഴുവൻ സിംഹങ്ങളെയും വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിദിന റിപ്പോർട്ടുകൾ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വന്യമൃഗങ്ങളിൽ കാണപ്പെടുന്ന ഇത്തരം സീസണൽ രോഗങ്ങൾക്കെതിരെയുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഗിർ മേഖലയിലെ 350-ലധികം സിംഹങ്ങൾക്ക് പ്രത്യേക പ്രതിരോധ മരുന്നുകളും ആരോഗ്യ പരിരക്ഷയും നൽകിത്തുടങ്ങിയിട്ടുണ്ട്. ജുനാഗഡ് വെറ്ററിനറി കോളേജിൽ നിന്നുള്ള വിദഗ്ദ്ധരായ മൃഗഡോക്ടർമാരും ഇപ്പോൾ വനം വകുപ്പിന്റെ ദൗത്യസംഘത്തിനൊപ്പം ചേർന്നിട്ടുണ്ടെന്ന് ചീഫ് കൺസർവേറ്റർ ജയപാൽ സിംഗ് അറിയിച്ചു.
ഉണ്ണികളിൽ നിന്നും പടരുന്ന 'ബാബേസിയ' (Babesia) വൈറസ് ബാധ മൂലമാണ് രണ്ട് സിംഹക്കുട്ടികൾ ചത്തതെന്ന് ഗുജറാത്ത് വനം മന്ത്രി അർജുൻ മോദ്വാദിയ മുൻപ് വ്യക്തമാക്കിയിരുന്നു. മൃഗങ്ങളിൽ കടുത്ത ക്ഷീണം, ചുമ, മൂക്കൊലിപ്പ് എന്നിവ ഉണ്ടാക്കുന്നതാണ് ഈ രോഗബാധ. ഇതിനുപുറമെ മറ്റ് മൂന്ന് സിംഹങ്ങൾ കൂടി വനത്തിനുള്ളിൽ ചത്തിട്ടുണ്ടെങ്കിലും അവ പരസ്പരമുള്ള ഏറ്റുമുട്ടൽ മൂലവും സ്വാഭാവിക കാരണങ്ങളാലുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗിർ വനത്തിൽ നിലവിൽ വലിയ രീതിയിലുള്ള പാൻഡെമിക് ഭീഷണി ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് 2018-ൽ ഗിർ വനത്തിൽ കാനിൻ ഡിസ്റ്റംപർ വൈറസ് ബാധയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ 11 സിംഹങ്ങൾ ചത്തൊടുങ്ങിയ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് ഇപ്പോൾ അതീവ ജാഗ്രതയോടെയുള്ള അടിയന്തിര പ്രതിരോധ നീക്കങ്ങൾ നടത്തുന്നത്. ഏറ്റവും ഒടുവിലത്തെ 2025-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 891 ഏഷ്യൻ സിംഹങ്ങളാണ് ഗുജറാത്തിലെ വനമേഖലകളിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates