

ഭുവനേശ്വർ: സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒഡിഷയിൽ വൻ സംഘർഷം. നിരവധി വീടുകൾ അഗ്നിക്കിരയാക്കി. രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾ തമ്മിലാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഒഡിഷയിലെ മൽകാൻഗിരി ജില്ലയിലാണ് സംഘർഷം ഉടലെടുത്തത്.
സംഘർഷം ആക്രമത്തിലേക്കും കലാപത്തിലേക്കും നീങ്ങിയതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് കാവലും തുടരുന്നുണ്ട്.
മൽക്കാൻഗിരിയിലെ ഗോത്ര വിഭാഗക്കാരും സമീപ ഗ്രാമത്തിലുള്ള ബംഗാളി ഭാഷ സംസാരിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച ഉച്ച മുതലാണ് പ്രദേശത്ത് അക്രമ സംഭവങ്ങള്‍ ആരംഭിച്ചതെന്നു റിപ്പോർട്ടുകളുണ്ട്.
ഗോത്രവിഭാഗത്തില്‍പ്പെട്ട 51കാരിയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഘർഷങ്ങൾക്കു തുടക്കമായത്. തലയില്ലാത്ത നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
അടുത്തിടെ അയല്‍ ഗ്രാമത്തിലെ ഒരാള്‍ക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സ്ത്രീയുടെ ഗ്രാമത്തിലുള്ളവര്‍ അയല്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്.
ഏകദേശം 5000ത്തോളം പേരാണ് മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി. നൂറോളം കുടുംബങ്ങളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates