ന്യൂഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കണം. വിശദമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും സംസ്ഥാനങ്ങള്‍ ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി.
രോഗബാധയുള്ളവരുമായുള്ള സമ്പർക്കം, രോഗികൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കുമ്പോൾ പിപിഇ (personal protective equipment) കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കൽ, കൈ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ പറയുന്നു.
ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്പിള്‍ പരിശോധിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ആശുപത്രികള്‍ക്ക് നല്‍കിയത്. രാജ്യത്ത് ഇതുവരെ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്‍ നേരത്തെ അറിയിച്ചിരുന്നു.
കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആര്‍ ഗവേഷക ഡോ. അപര്‍ണ മുഖര്‍ജി ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവില്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാല്‍ നേരാടന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates