'നോര്‍ത്ത് ഈസ്റ്റ് അമിത് ഷാ', കോണ്‍ഗ്രസ് മുക്തമാക്കിയ 'രാഷ്ട്രീയ ചാണക്യന്‍'; ചരിത്ര നേട്ടമായി രണ്ടാംതവണയും അസം മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുക്കും.
Himanta Biswa Sarma
ഹിമന്ദ വിശ്വശര്‍മപിടിഐ
Updated on
2 min read

ഗുവഹാത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ദ വിശ്വശര്‍മ നാളെ അധികാരമേല്‍ക്കും. ഇത് രണ്ടാം തവണയാണ് ഹിമന്ദ അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. അസമില്‍ തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് ഹിമന്ത. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുക്കും.

Himanta Biswa Sarma
സഭയിൽ കരുത്ത് തെളിയിക്കാൻ വിജയ്; നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നുമുതൽ, കറുപ്പയ്യ പ്രൊടെം സ്‌പീക്കർ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യന്‍ എന്നാണ് ഹിമന്ദ അറിയപ്പെടുന്നത്. അമിത്ഷായുടെ നോര്‍ത്ത് ഈസ്റ്റ് പതിപ്പെന്നും ചിലര്‍ ഹിമന്ദയെ വാഴ്ത്തി. 2015ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ദയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും 'കോണ്‍ഗ്രസ് മുക്ത'മാക്കുന്നതില്‍ നെടുന്തൂണായി നിന്നത്. 2016ല്‍ അസം തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ആദ്യ ജയമായിരുന്നു അത്. കോണ്‍ഗ്രസിനെ പിളര്‍ത്തി ഹിമന്ദ നടത്തിയ നീക്കമാണ് ബിജെപിയെ അസമില്‍ അധികാരത്തിലെത്തിച്ചെതെന്നത് ചരിത്രം.

പിന്നാലെ മുഴുവന്‍ വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയോ, ബിജെപി പങ്കുള്ള സര്‍ക്കാരുകളോ അധികാരം ഉറപ്പിച്ചു. അന്ന് എന്‍ഡിഎ കണ്‍വീനര്‍ എന്ന നിലയില്‍ ഹിമന്ദയായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്. ഹിമന്ദയുടെ ഇടപെടലുകള്‍ അദ്ദേഹത്തിന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചാണക്യന്‍ എന്ന പേര് സമ്മാനിച്ചു. പുതിയ രാഷ്ട്രീയകൂട്ടുകെട്ടുകളും എതിരാളികളെ അവരുടെ പാളയത്തില്‍ നിന്ന് ചാടിക്കാനും കാണിച്ച സാമര്‍ഥ്യം മുതിര്‍ന്ന ബിജെപി നേതാക്കളെപ്പോലും അമ്പരിപ്പിച്ചു.

Himanta Biswa Sarma
'ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍... കേരളത്തിന്റെ ഊഴം എത്തി'; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

ഹിമന്ദയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മുഖ്യമന്ത്രി സര്‍ബാന്ദ സോനോവാള്‍ വെറും നിഴല്‍ മാത്രമായി മാറി. 2021ലെ തെരഞ്ഞെടുപ്പില്‍ സര്‍ബാനന്ദ മത്സരിച്ച് എംഎല്‍എയായെങ്കിലും മുഖ്യമന്ത്രിക്കസേരയില്‍ എത്തിയത് ഹിമന്ദയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖമായി അറിയപ്പെട്ട ഹിമന്ദ മുഖ്യമന്ത്രി കസേരയില്‍ എത്തിയതിന് പിന്നാലെ തീവ്ര പ്രാദേശിക നേതാവ് എന്ന നിലയിലേക്ക് മാറുന്നതാണ് രാജ്യം കണ്ടത്. പലപ്പോഴും ഹിമന്ദയുടെ ഇത്തരം തീവ്രവാദ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിന് കാരണമായി. എന്നാല്‍ ഒരിക്കല്‍പ്പോലും താന്‍ വിദ്വേഷ പ്രസംഗങ്ങളോ പരാമര്‍ശങ്ങളോ നടത്താറില്ലെന്നാണ് ഹിമന്ദയുടെ വാദം. ഏതൊരു പ്രസംഗം നടത്തുമ്പോഴും താന്‍ വളരെ ആലോചിച്ചേ ചെയ്യാറുള്ളു. പറയുന്ന കാര്യങ്ങൡ ഉറച്ചുനില്‍ക്കുകയെന്നതാണ് തന്റെ ബോധ്യമെന്നും ഹിമന്ദ പലപ്പോഴായി ആവര്‍ത്തിച്ചു.

പല രാഷ്ട്രീയ നിരീക്ഷകര്‍ക്കും അസമിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാകുന്നില്ലെന്നാണ് ശര്‍മ പറയുന്നത. 'അസമിലെ ജനങ്ങള്‍ വലിയൊരു പ്രശ്‌നത്തിലാണ്. ഞങ്ങളുടെ സ്വത്വത്തെയും ഭാവിയെയും കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്. ജനസംഖ്യാപരമായ പോരാട്ടത്തില്‍ ഹിന്ദുക്കള്‍ വളരെ പിന്നിലാണ്. ഈ സെന്‍സസ് പ്രകാരം അസമിലെ മുസ്ലിം ജനസംഖ്യ 40 ശതമാനമാകും. 12-13 ജില്ലകളില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും ന്യൂനപക്ഷമായി മാറിക്കഴിഞ്ഞു,' ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഹിന്ദുക്കളെ ഏകീകരിപ്പിക്കുന്നതില്‍ ഹിമന്ദയുടെ തന്ത്രം വിജയിച്ചുവെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. 126 സീറ്റില്‍ 82 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ ഹാട്രിക് വിജയം. കോണ്‍ഗ്രസ് വെറും 19 സീറ്റുകളില്‍ ഒതുങ്ങി.

വോട്ട് ചോരി, മണ്ഡല പുനര്‍നിര്‍ണയം, ബംഗ്ലദേശില്‍ നിന്ന് കുടിയേറുന്നവര്‍ക്കും പൗരത്വം നഷ്ടപ്പെട്ടവര്‍ക്കും എതിരെ ബിജെപി എടുത്ത നിലപാടുകള്‍ എന്നിവയും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്. അസമിന്റെ മുഖ്യമന്ത്രിയാകുക എന്നത് ഹിമന്ദയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം തൊട്ടുള്ള ലക്ഷ്യമായിരുന്നു. അത് കഴിഞ്ഞ തവണ യാഥാര്‍ഥ്യമായി. ആ കസേരയില്‍ തുടരുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതിന്റെ ഭാഗമായാണ് ഹിമന്ദയുടെ അതിതീവ്ര നിലപാടുകളെന്നാണ് ഇവര്‍ പറയുന്നത്.

Summary

Himanta Biswa Sarma to take oath as Assam CM on May 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com