നിയമരാഹിത്യത്തെ അംഗീകരിക്കാനാകില്ല; ചെങ്കോട്ടയില്‍ ദേശീയ പതാക മാത്രമാണ് ഉയരേണ്ടത്: ശശി തരൂര്‍

ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു
ചെങ്കോട്ടയില്‍ കര്‍ഷക പതാക ഉയര്‍ത്തുന്നു/ എഎന്‍ഐ ചിത്രം
ചെങ്കോട്ടയില്‍ കര്‍ഷക പതാക ഉയര്‍ത്തുന്നു/ എഎന്‍ഐ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപിയും. ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ അതിക്രമിച്ച് കടക്കുകയും കര്‍ഷക പതാക പാറിക്കുകയും ചെയ്ത സംഭവത്തെ സൂചിപ്പിച്ച് നിയമരാഹിത്യത്തെ അംഗീകരിക്കാനാകില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

സമരത്തിന്റെ തുടക്കം മുതല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നു.എന്നാല്‍ നിയമരാഹിത്യത്തെ അംഗീകരിക്കാന്‍ സാധിക്കില്ല. ചെങ്കോട്ടയില്‍ ദേശീയ പതാക മാത്രമാണ് ഉയരേണ്ടതെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.  അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ നന്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം,കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരംഭിച്ചു. മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം. 

ഡല്‍ഹി നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ കീഴടക്കിയ പ്രക്ഷോഭകര്‍ രാജ്കോട്ട്, ചെങ്കോട്ട എന്നിവിടങ്ങള്‍ വളഞ്ഞു. ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ സ്ഥാപിച്ചു.

വ്യാപക സംഘര്‍ഷമാണ് ഡല്‍ഹി വീഥികളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്നത്. അനുമതി നല്‍കിയ വഴികളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ച്ച് നടത്തിയത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സിംഘുവില്‍ നിന്ന് പുറപ്പെട്ട് ഗാസിപ്പൂര്‍ വഴിവന്ന സംഘമാണ് ആദ്യം ഡല്‍ഹിയില്‍ പ്രവേശിച്ചത്. ഇവരെ പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

ഐടിഒയിലെത്തിയ ട്രാക്ടറുകറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഇതില്‍ രോക്ഷം പൂണ്ട കര്‍ഷകര്‍ റോഡിന് കുറുകെയിട്ടിരുന്ന  ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളും കണ്ടെയ്നറും മറിച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇവര്‍ ചെങ്കോട്ടയിലേക്ക് എത്തിയത്. 

അതേസമയം, അക്രമം അഴിച്ചുവിട്ടവരെ തള്ളി സംയുക്ത സമരംസമിതി രംഗത്തെത്തി. തങ്ങള്‍ സമാധാനപരമായാണ് റാലി നടത്തുന്നതെന്നും. പൊലീസ് നല്‍കിയ റൂട്ട് സ്വീകാര്യമല്ലാത്തവരാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്നും ബികെയു നേതാാവ് രാകേഷ് തികായത് പറഞ്ഞു. 

വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com