മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് എടുത്ത കേസില്‍ പൊലീസ് കസ്റ്റഡിയില്‍ തനിക്ക് ഉണ്ടായത് മോശം അനുഭവമെന്ന് തുറന്നുപറഞ്ഞ് മറാത്തി നടി കേതകി ചിതാലെ. കസ്റ്റഡിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി കേതകി ചിതാലെ ആരോപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ജയിലിലായ കേതകി ചിതാലെ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. 'എന്നെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായാണ് പിടിച്ചു കൊണ്ടുപോയത്. നിയമവിരുദ്ധമായി ജയിലില്‍ അടച്ചു. ഒരു നോട്ടീസോ വാറണ്ടോ ഇല്ലാതെയാണ് എന്നെ പിടിച്ചു കൊണ്ടുപോയത്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം. ഞാന്‍ പറയുന്നത് സത്യമാണ്. അതുകൊണ്ട് എന്തിനെയും നേരിടാന്‍ തയ്യാറാണ്'- കേതകി ചിതാലെ പറയുന്നു.
തന്നെ മര്‍ദ്ദിച്ചു. മഷിയുടെ മറവില്‍ തനിക്ക് നേരെ കരി ഒായില്‍ ഒഴിച്ചതായി കേതകി ചിതാലെയുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിരിച്ച് കൊണ്ടാണ് താന്‍ ജയിലില്‍ നിന്ന് പുറത്തേയ്ക്ക് വന്നത്. പുറത്തുവന്നത് ജാമ്യത്തിലാണ്. പോരാട്ടം തുടരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരെയും അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ശരദ് പവാര്‍ അത്തരക്കാരനല്ല എന്നാണ് എല്ലാരും പറയുന്നത്. എങ്കില്‍ എന്തിന് തനിക്കെതിരെ കേസ് കൊടുത്തെന്നും അവര്‍ ചോദിക്കുന്നു. ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് മെയ് 14നാണ് നടിയെ താനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates