

ന്യൂഡൽഹി; കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം രൂക്ഷമാക്കാൻ കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കും.
ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ചാണ് ഡൽഹിയിലേക്ക് എത്തുന്നത്. സാംഗ്രൂർ, അമൃത്‌സർ, തൺ തരൺ, ഗുരുദാസ്‌പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻ കീ ബാത്ത് നടക്കുന്ന ഞായറാഴ്ച പാത്രംകൊട്ടി പ്രതിഷേധിക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം.
കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്‌ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു. കേന്ദ്രസർക്കാരിനേതിരുള്ള വൻപ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കും.
കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി മത്സ്യത്തൊഴിലാളികളും രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപൻ എം.പി. അറിയിച്ചു. ജനുവരി ഒന്നുമുതൽ ഏഴുവരെ മുഴുവൻ സംസ്ഥാനങ്ങളിലും തൊഴിലാളി-കർഷക ഐക്യം എന്ന മുദ്രാവാക്യത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
അതിനിടെ കാർഷികനിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനുള്ള സംസ്ഥാനസർക്കാരിന്റെ ശുപാർശ തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ രാഷ്ട്രീയ കിസാൻ മഹാസംഘ് കത്തയച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates