

ലഖ്നൗ: മഹാകുംഭമേളയിലൂടെ ശ്രദ്ധേയനായ 'ഐഐടി ബാബ' എന്നറിയപ്പെടുന്ന അഭയ് സിങ് വിവാഹിതനായി. കർണാടക സ്വദേശിയും എൻജിനീയറുമായ പ്രീതികയെയാണ് അഭയ് വിവാഹം കഴിച്ചത്. അടുത്തിടെ ഹരിയാനയിലെ തന്റെ ജന്മനാടായ ഝജ്ജറിൽ ഭാര്യ പ്രീതികയ്‌ക്കൊപ്പം അദ്ദേഹം എത്തിയിരുന്നു. അദ്ദേഹം വരുന്നതറിഞ്ഞതോടെ പുറത്ത് വലിയ ജനക്കൂട്ടവും എത്തി. മാതാപിതാക്കളെ കണ്ട് അനുഗ്രഹം വാങ്ങാനാണ് താൻ എത്തിയതെന്നു അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാൻ ജനങ്ങൾ തിരക്കുണ്ടാക്കി.
മഹാശിവരാത്രി ദിനമായ ഫെബ്രുവരി 15ന് അഘഞ്ചർ മഹാദേവ് ക്ഷേത്രത്തിൽ വച്ചായിരുന്നു തങ്ങളുടെ വിവാഹമെന്ന് അഭയ് വ്യക്തമാക്കി. ഫെബ്രുവരി 19ന് കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്തു. സനാതന പാരമ്പര്യങ്ങൾ പ്രചരിപ്പിക്കുക എന്ന പൊതുവായ കാഴ്ചപ്പാടാണ് തങ്ങൾ പങ്കിടുന്നത്. താൻ ഇപ്പോഴും സാധനയ്ക്കും ആത്മീയതയ്ക്കുമായി സമർപ്പിതനാണെന്നും അഭയ് പറഞ്ഞു.
അഭയ് ലളിതവും സത്യസന്ധനുമായ വ്യക്തിയാണെന്നു പ്രീതിക വിശേഷിപ്പിച്ചു. ആധുനിക വിദ്യാഭ്യാസവും ആത്മീയ പ്രബോധനങ്ങളും സമന്വയിപ്പിക്കുന്ന ഒരു സർവകലാശാല സ്ഥാപിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും അവർ പറഞ്ഞു. നിലവിൽ ഹിമാചൽ പ്രദേശിൽ താമസിക്കുന്ന ദമ്പതികൾ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.
ആരാണ് അഭയ് സിങ്
അഭിഭാഷകന്റെയും വീട്ടമ്മയുടെയും മകനായി ഝജ്ജറിലാണ് അഭയ് ജനിച്ചത്. 2008ൽ ഐഐടി ബോംബെയിൽ നിന്ന് എയ്റോസ്‌പേസ് എൻജിനീയറിങ് പൂർത്തിയാക്കി. 2016ൽ ഉയർന്ന ശമ്പളമുള്ള ജോലി ലഭിച്ച് അദ്ദേഹം കാനഡയിലേക്ക് പോയി. കോവിഡ് സമയത്ത് ഇന്ത്യയിൽ തിരിച്ചെത്തി. ക്രമേണ കുടുംബവുമായുള്ള ബന്ധം വേർപെടുത്തി ആത്മീയ പാത പിന്തുടർന്ന് ഒരു പരിവ്രാജകനായി ജീവിതം നയിക്കുകയായിരുന്നു.
മഹാകുംഭമേളയിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം ഒരു ടിവി ചർച്ചയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് അഭയ് വിവാദങ്ങളിൽപ്പെട്ടിരുന്നു. രാജസ്ഥാനിൽ മയക്കുമരുന്നുമായി പിടിയിലായതിനെത്തുടർന്ന് അദ്ദേഹം കുറച്ചുകാലം ജയിലിലും കഴിഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates