

ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ 9.15ന് പ്രധാനമന്ത്രി വിമാനമിറങ്ങും. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് അഞ്ചാം തവണയാണ് മോദി യുഎഇയിലെത്തുന്നത്.
ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചർച്ച നടത്തുന്ന മോദി യുഎഇ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ഇന്ത്യ അധ്യക്ഷസ്ഥാന വഹിക്കുന്ന ജി20യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ്-28ന് ആതിഥ്യമരുളുന്നത് യുഎഇയും. ഈ രണ്ട് വിഷയങ്ങളുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം.
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.
രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോദി പാരീസിലെത്തിയത്. ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണർ മോദിക്ക് സമ്മാനിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates