ജഡ്ജിയുടെ വിവാദപ്രസംഗം: അലഹാബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി വിശദീകരണം തേടി

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
Justice Shekhar Kumar Yadav
ജസ്റ്റിസ് ശേഖർ കുമാർ യാദവ് ടിവി ദൃശ്യം
Updated on
1 min read

ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി. ജഡ്ജിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപവും വിശദാംശങ്ങളും സമര്‍പ്പിക്കാനാണ് അലഹാബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസംഗം നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജി നടത്തിയതെന്നും, സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ജഡ്ജിക്കെതിരെ സിപിഎം, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്യാംപെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. യാദവിനെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നാണ് ആവശ്യം. വിശ്വഹിന്ദു പരിഷത്ത് വേദിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുസ്ലിങ്ങള്‍ക്കെതിരെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിദ്വേഷപരാമര്‍ശം നടത്തിയത്. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് വിഎച്ച്പി ചടങ്ങില്‍ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതുപോലെ എല്ലാ മതങ്ങളും ദുരാചാരങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു പൊതു നിയമം കൊണ്ടുവരും. ആര്‍എസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവില്‍കോഡിനെപ്പറ്റി സംസാരിക്കുന്നതായും ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് മുമ്പും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. പശു ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയാണ്. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ അടിസ്ഥാന കടമയാണ്. പശുവിന്‍ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പഞ്ചഗവ്യം മാറാരോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കുന്നു. പശുവിന്‍ പാലില്‍ നിര്‍മ്മിച്ച നെയ്യ് യജ്ഞസമയത്ത് ഉപയോഗിക്കുന്നത് സൂര്യരശ്മികള്‍ക്ക് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നു, അതിന്റെ ഫലമായി മഴയുണ്ടാകുന്നുവെന്നും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com